ഈ ലേഖയില്‍‍ തിരയുക

കുവൈത്ത് മാര്‍ ഗ്രിഗോറിയോസ്‌ മൂവ്‌മെന്റ്‌ - സ്ലീബാദാസ സമൂഹ ഭവനപദ്ധതിയിലെ ആദ്യവീട് നല്കി




കൂത്താട്ടുകുളം : സ്ലീബാദാസ സമൂഹത്തിനായി കുവൈറ്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ മൂവ്‌മെന്റ്‌ നിര്‍മ്മിച്ചുനല്‍കുന്ന നൂറു് വീടുകളില്‍ ആദ്യത്തേത്തിന്റെ താക്കോല്‍ മാറിക വലിയകണ്ടത്തില്‍‍ ജോണ്‍‍ പത്രോസിനു് നല്‍‍കിക്കൊണ്ടു് കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത താക്കോല്‍ദാനം നിര്‍വഹിച്ചു. മാറികപ്പള്ളി വികാരി ഫാ. മാത്യൂസ്‌ ചെമ്മനാപ്പാടം, ഫാ. പി.എം. ജോണ്‍, സഭാ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫ്‌, മാര്‍ ഗ്രിഗോറിയോസ്‌ മൂവ്‌മെന്റ്‌ വൈസ്‌ പ്രസിഡന്റ്‌ ഇ.പി. വര്‍ഗീസ്‌, വി.കെ. വറുഗീസ്‌ വൈശ്യംപറമ്പില്‍, സുശീല വര്‍ഗീസ്‌, ബഹനാന്‍, രാജി കുര്യാക്കോസ്‌, സാബു വൈശ്യംപറമ്പില്‍ എന്നിവര്‍‍ പങ്കെടുത്തു.

ഫോട്ടോ : താക്കോല്‍ദാനത്തിനുമുമ്പു് ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുടെയും മാറികപ്പള്ളി വികാരി ഫാ. മാത്യൂസ്‌ ചെമ്മനാപ്പാടത്തിന്റെയും (വലത്തേയറ്റം) ഫാ. പി.എം. ജോണിന്റെയും കാര്‍‍മികത്വത്തില്‍ വീടു് കൂദാശ ചെയ്യുന്നു. സഭാ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫിനെയും ചിത്രത്തില്‍ കാണാം.
ഫോട്ടോ ക്രെഡിറ്റ് : ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രം, കൂത്താട്ടുകുളം

കൂത്താട്ടുകുളം കണ്‍വന്‍ഷന്‍ സമാപിച്ചു

.


മാതാപിതാക്കള്‍ മക്കള്‍ക്ക്‌ നല്ല മാതൃകയാകണം - കൊച്ചുപറമ്പില്‍ ഗീവറുഗീസ്‌ റമ്പാന്‍‍

കൂത്താട്ടുകുളം : മാര്‍ച്ച്‌ 10-ാം തീയതി ബുധനാഴ്‌ചയാരംഭിച്ച കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ വിജയകരമായി സമാപിച്ചു. സമാപന ദിവസമായ 14-ാം തീയതി ഞായറാഴ്‌ച സന്ധ്യയിലെ വചനശുശ്രൂഷ നടത്തിയത്‌ കോട്ടയം ബസേലിയോസ്‌ കോളേജിലെ അദ്ധ്യാപകനായ തോമസ്‌ കുരുവിളയായിരുന്നു. കൊച്ചുപറമ്പില്‍ ഗീവറുഗീസ്‌ റമ്പാന്‍‍ സമാപന സന്ദേശം നല്‍കി. ജോണ്‍ തളിയച്ചിറ കോര്‍ എപ്പിസ്‌കോപ്പ സ്വാഗതവും ഫാ.ജോണ്‍ വി. ജോണ്‍ നന്ദിയും പറഞ്ഞു.

കൂത്താട്ടുകുളം പ്രദേശത്തിന്റെയും മേഖലയുടെയും വിളക്കായി അറുപതുവര്‍ഷമായി ശോഭിക്കുന്ന കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ ബൈബിള്‍ കണ്‍വന്‍ഷന്‍ ചൊരിയുന്ന അനുഗ്രഹം ഈ പ്രദേശത്തിന്റെ ആത്മീയ ചൈതന്യ മാണെന്ന്‌ കൊച്ചുപറമ്പില്‍ ഗീവറുഗീസ്‌ റമ്പാന്‍ അഭിപ്രായപ്പെട്ടു. കര്‍ത്താവിന്റെ വഴിയില്‍ ജീവിക്കുവാനും ക്രിസ്‌തീയസാക്ഷ്യം നിര്‍വ്വഹിക്കാനും ഈ സുവിശേഷ മഹായോഗത്തിന്റെ പ്രകാശം പ്രചോദനം നല്‌കട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു.

മാതാപിതാക്കള്‍ മക്കള്‍ക്ക്‌ നല്ല മാതൃകയാവാന്‍ ശ്രമിയ്ക്കണമെന്ന്‌ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ലോകത്തിന്റെ വെല്ലുവിളിയെ അഭിമുഖീകരിക്കുമ്പോള്‍ വഴിതെറ്റാതിരിക്കുവാന്‍ പ്രാര്‍ത്ഥനയുടെ അനുഭവം തുണയാകും. അദ്ദേഹം പറഞ്ഞു.

ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രം, കൂത്താട്ടുകുളം

.

വഴിതെറ്റാതിരിക്കുവാന്‍ ക്രിസ്‌തുവിനെ ഉറ്റുനോക്കുക: തോമസ്‌ കുരുവിള



ജീവനുള്ള ജീവിതമുള്ളവരായി രൂപാന്തരപ്പെടണം

കൂത്താട്ടുകുളം : നിരാശയുടെയും തിരിച്ചുപോക്കിന്റെയും വഴിയില്‍ നിന്നും ദൈവിക വഴിയിലേക്ക്‌ മടങ്ങിപ്പോകണമെന്നതാണ്‌ എമ്മാവൂസിലേക്കുള്ള യാത്രയുടെ അവസാനം വെളിപ്പെടുത്തുന്നതെന്നു് യുവ സുവിശേഷകനായ തോമസ്‌ കുരുവിള പ്രസ്താവിച്ചു. 60-ആമത്‌ കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ അഞ്ചാം ദിവസമായ മാര്‍‍ച്ച് 14-ആം തീയതി ഞായറാഴ്‌ച സന്ധ്യക്ക്‌ കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ (കെ.ടി. ജേക്കബ് സ്മാരക ടൗണ്‍ ഹാളില്‍) വചന ശുശ്രൂഷ നടത്തുകയായിരുന്നു കോട്ടയം ബസേലിയോസ്‌ കോളേജിലെ അദ്ധ്യാപകന്‍ കൂടിയായ തോമസ്‌ കുരുവിള.


നന്‍മയുടെ വേഷം ധരിച്ചെത്തുന്ന തിന്മയെ സൂക്ഷിക്കണം. സത്യമാണെന്നു വിചാരിച്ച്‌ തിന്മയുടെ പിന്നാലെ പോകാതെ സത്യത്തെ തിരിച്ചറിയാന്‍ ശ്രമിക്കണം. സത്യവചനത്തെയും തിരുവെഴുത്തുകളെയും ആണ്‌ ആധാരമാക്കേണ്ടത്‌:ഭക്ത സീരിയലുകളെയല്ല. തിരുവെഴുത്തുകളാണ്‌ സത്യമായിട്ടുള്ളത്‌. പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ അസത്യമാകുന്ന പഴയ വാര്‍ത്തകളും പരസ്യങ്ങളും വഴിതെറ്റിക്കുന്നതാണ്‌.


തങ്ങള്‍ പറയുന്നത്‌ മാതാപിതാക്കള്‍ക്ക്‌ മനസ്സിലാകുന്നില്ലെന്ന് മക്കളും മക്കള്‍ തങ്ങളോട്‌ ഹൃദയം തുറന്ന്‌ സംസാരിക്കുന്നില്ലെന്നു് മാതാപിതാക്കളും പറയുന്നതു് മാതാപിതാക്കള്‍ മക്കള്‍ക്ക്‌ മാതൃകയാകാത്തതുകൊണ്ടാണ്‌.


ക്രിസ്‌തുവിന്റെ വഴിയിലൂടെ നടക്കുവാനുള്ള വെല്ലുവിളിയാണ്‌ ഈ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്‌ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുറക്കപ്പെടാതെ കടന്നുപോയ ജീവിതമായി അവസാനിക്കാതെ ചുറ്റുപാടുമുള്ള സമൂഹത്തിലേക്ക്‌ ജീവന്റെ തെളിവുകള്‍ പ്രസരിപ്പിക്കുവാനും അവശേഷിപ്പിക്കുവാനും കഴിയുന്ന വിധത്തില്‍ രൂപാന്തരപ്പെടണം.


ജീവിതത്തിലെ വഴിയാത്രകള്‍ തെറ്റിപ്പോകുമ്പോള്‍ സത്യവും വഴിയും ജീവനുമാകുന്ന യേശുവിലേക്ക്‌ ഉറ്റുനോക്കണം. അല്‍ഭുത രോഗശാന്തി വാഗ്‌ദാനം ചെയ്യുന്ന കപടവചന പ്രഘോഷണ യോഗങ്ങളുമടക്കമുള്ളവയെ തിരിച്ചറിഞ്ഞ്‌ യേശു പഠിപ്പിച്ച വഴിയിലേക്ക്‌ മടങ്ങണം- തോമസ്‌ കുരുവിള പറഞ്ഞു.

കൊച്ചുപറമ്പില്‍ ഗീവറുഗീസ്‌ റമ്പാന്‍‍ സമാപന സന്ദേശം നല്‍കി. ജോണ്‍ തളിയച്ചിറ കോര്‍ എപ്പിസ്‌കോപ്പ സ്വാഗതവും ഫാ.ജോണ്‍ വി. ജോണ്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രം, കൂത്താട്ടുകുളം

സാത്താന്റെ ശാപങ്ങളെയും തന്ത്രങ്ങളെയും ഭയക്കരുത്‌ - ഫാ. ജോണ്‍ വി. ജോണ്‍



കൂത്താട്ടുകുളം: കല്ലുകളെ അപ്പമാക്കണമെന്ന സാത്താന്‍ എന്ന പരീക്ഷകന്റെ ആവശ്യമാണ്‌ വികലമായ ആദ്ധ്യാത്മികതയില്‍ ഉന്നയിക്കപ്പെടുന്നതെന്ന്‌ ഫാ.ജോണ്‍ വി.ജോണ്‍ ചൂണ്ടിക്കാട്ടി. 60 -ആ മത്‌ കൂത്താട്ടുകുളം ബൈബിള്‍ കണ്‍വന്‍ഷന്റെ 4-ആം ദിവസമായ മാര്‍ച്ച്‌ 13-ആം തീയതി ശനിയാഴ്‌ച സന്ധ്യക്ക്‌ കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ (കെ.ടി. ജേക്കബ് സ്മാരക ടൗണ്‍ ഹാളില്‍) വചനശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. യേശുവിനെ പരീക്ഷിച്ച സാത്താന്റെ നിര്‍ദ്ദേശങ്ങളെ പാലിച്ചാല്‍ കിട്ടുന്ന പ്രശസ്തിയും നേട്ടവും യേശു നിരാകരിച്ചതാണ്‌.

വീണ്ടും ജനിക്കുകയും സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മക്കളാകുകയും ഭയത്തില്‍ നിന്നു മോചനം പ്രാപിക്കുകയും ദൈവരാജ്യത്തെ കൈക്കൊള്ളുകയും ചെയ്യുവാനാണ്‌ യേശു പഠിപ്പിച്ചത്‌.

ജനപ്രിയതകൊണ്ടും അല്‍ഭുതങ്ങള്‍കൊണ്ടും അടയാളങ്ങള്‍കൊണ്ടും സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളാകാന്‍ സാധിക്കുകയില്ല. വീണ്ടും ജനിക്കുക തന്നെ വേണം. സാത്താന്റെ ശാപങ്ങളെയും തന്ത്രങ്ങളെയും ഭയക്കരുത്‌. ദൈവം മനുഷ്യരില്‍ക്കൂടി പ്രവര്‍ത്തിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഈ ലോകത്തിന്‌ അനുരൂപരാകാതെ ലോകത്തിന്റേതല്ലാത്തവരായി ദൈവരാജ്യത്തെ കൈക്കൊള്ളണം.

നമ്മുടെ നോമ്പും ഉപവാസവും ദൈവത്തിനുമുമ്പാകെ ശ്രേഷ്‌ഠമാകണം. നമ്മുടെ ജീവിതത്തിലെ കുറവ്‌ പരിഹരിക്കുവാന്‍ യേശുകല്‌പിച്ചതുപോലെ പ്രവര്‍ത്തിക്കണം.

കണ്ടനാട്‌ (പടിഞ്ഞാറ്‌) മെത്രാപ്പോലീത്ത ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ വരാതിരുന്നതുകൊണ്ടാണ്‌ ജോണ്‍ വി. ജോണ്‍ ഈ ദിവസം വചനശുശ്രൂഷ നടത്തിയത്‌.

ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രം, കൂത്താട്ടുകുളം

കഴിവിനും അപ്പുറത്ത്‌ ദൈവത്തെ അന്വേഷിക്കുക

.


കൂത്താട്ടുകുളം : ദൈവം എങ്ങനെയായിരിക്കുന്നുവോ അങ്ങനെ ദൈവത്തെ അംഗീകരിക്കുക എന്നതാണ്‌ യഥാര്‍ത്ഥ ആരാധനയും ദൈവസ്തുതിയുമെന്ന്‌ പ്രമുഖ സുവിശേഷപ്രസംഗകനും പൗരസ്ത്യ കാതോലിക്കോസിന്റെ അരമനപ്പള്ളിയായ കോട്ടയം ഏലിയ കത്തീഡ്രലിന്റെ വികാരിയുമായ ഫാ.മോഹന്‍ ജോസഫ്‌ പ്രസ്‌താവിച്ചു. 60-ാമത്‌ കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ മൂന്നാം ദിവസം മാര്‍‍ച്ച് 12-ആം തീയതി വെള്ളിയാഴ്‌ച സന്ധ്യക്ക്‌ കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ (കെ.ടി. ജേക്കബ് സ്മാരക ടൗണ്‍ ഹാളില്‍) വചന ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം.

ക്രിസ്‌തുവില്‍നിന്നും കിട്ടുന്നതല്ല ക്രിസ്‌തുവിന്‌ നല്‍കുന്നതാണ്‌ ക്രിസ്‌തുസാക്ഷ്യം. വേദനകളുടെ അടിസ്ഥാനത്തിലല്ല ദൈവത്തെ അന്വേഷിക്കേണ്ടത്‌. മനുഷ്യന്റെ കഴിവുകള്‍ മൂക്കുകുത്തുമ്പോഴാണ്‌ ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകുന്നത്‌. ലഭിച്ച സൗകര്യങ്ങളെ കവിയുന്ന വിധത്തില്‍ ദൈവാന്വേഷണം നടത്തുകയും സ്ഥായിയായ ദൈവബന്ധം നിലനിര്‍ത്തുകയും ചെയ്യണം.


തിന്‍മയുമായി പൊരുത്തപ്പെടരുതെന്നും തിന്മയുടെ പ്രവണതകളെ എതിര്‍ത്തുകൊണ്ട്‌ നന്മയ്‌ക്കുവേണ്ടി ഒറ്റക്കു നിലകൊള്ളണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.


ക്രിസ്‌തുവിനോട്‌ രഹസ്യമായി ആഭിമുഖ്യം പുലര്‍ത്തിയ യഹൂദപ്രമാണിയും പരീശനുമായിരുന്ന നിക്കോദിമോസിന്റെ ദൈവാന്വേഷണം സുപ്രധാനമാണ്‌. അവിശ്വാസികളുടെയിടയില്‍ വിശ്വാസിയായിരിക്കുകയെന്നത്‌ വളരെ ദുഷ്‌കരമാണ്‌. പരസ്യമായി സാക്ഷിക്കുന്നവരെയും രഹസ്യമായി തന്റെ കഴിവിനെ ക്രിസ്‌തുവിനുവേണ്ടി വിനിയോഗിക്കുന്നവരെയും ദൈവത്തിനാവശ്യമുണ്ടെന്നു് ഫാ.മോഹന്‍ ജോസഫ്‌ എടുത്തുപറഞ്ഞു.

1949 ല്‍ പരേതനായ കരോട്ടുവീട്ടില്‍ കെ.ഒ. തോമസ്‌ കശീശയുടെ നേത്യത്വത്തിലും 1948-ല്‍ തുടങ്ങിയ ബൈബിള്‍ ക്ലാസിന്റെ ആഭിമുഖ്യത്തിലുമായി ആരംഭിച്ച കൂത്താട്ടുകുളം ബൈബിള്‍ കണ്‍വെന്‍ഷന്‍ വടക്കന്‍ പ്രദേശത്തെ പ്രധാന കണ്‍വെന്‍ഷനായാണ്‌ അറിയപ്പെടുന്നത്‌.


ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രം, കൂത്താട്ടുകുളം

.

നോമ്പ്‌ തലവിധിയെ വരെ മാറ്റിമറിക്കും - ഫാ.വില്‍സണ്‍ മാത്യൂസ്‌



കൂത്താട്ടുകുളം : ആത്മിയ നൊമ്പരമുണ്ടാക്കുന്ന പശ്ചാത്തലമൊരുക്കുകയാണ്‌ നോമ്പിന്റെ ഉദ്ദേശമെന്നും നോമ്പ്‌ മനുഷ്യനെ ദൈവത്തോടു ചേര്‍ന്നു വസിക്കുന്നതിലേക്കു നയിക്കുന്ന വഴിമാത്രമാണെന്നും സോഫിയ സെന്റര്‍ പ്രോഗ്രാം സെക്രട്ടറി ഫാ.വില്‍സണ്‍ മാത്യൂസ്‌ ചൂണ്ടിക്കാട്ടി. കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ (കെ.ടി. ജേക്കബ് സ്മാരക ടൗണ്‍ ഹാളില്‍) 60-ാമത്‌ കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിവസമായ 11-ആം തീയതി വ്യാഴാഴ്ച വചന ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം.

നോമ്പ്‌ തലവിധിയെയും ദൈവശിക്ഷയെയും വരെ മാറ്റിമറിക്കും. നമ്മുടെ സമൂഹത്തിന്റെ മേല്‍ വിധിച്ചിരിക്കുന്ന പ്രതിസന്ധിയില്‍നിന്ന്‌ കരകയറ്റുവാനും ലോകത്തെ കാക്കുവാനും ദൈവസന്നിധിയില്‍ അപേക്ഷിക്കുന്നതിനാണ്‌ നോമ്പ്‌ . ദൈവസന്നിധിയില്‍ അപേക്ഷിക്കാത്തവര്‍ക്കുവേണ്ടിക്കൂടിയും മറ്റാരും അപേക്ഷിക്കാത്തപ്പോഴും നാം അപേക്ഷിച്ചുകൊണ്ടിരിക്കണം. പ്രശ്‌നങ്ങളെ, അത്‌ പരിഹരിക്കാന്‍ കഴിയുന്ന മാര്‍ഗത്തേക്കാള്‍, വലുതായികാണുന്നതാണ്‌ മനുഷ്യനെ വഴിമുട്ടിക്കുന്നത്‌. എത്ര വലിയ പ്രശ്‌നങ്ങളേക്കാളും വലിയ മാര്‍ഗം നിരവധി തുറക്കാന്‍ കഴിയുന്ന വലിയ ദൈവത്തെ ആശ്രയിക്കുവാന്‍ നമുക്കുകഴിയണം.

അഞ്ച്‌ അപ്പവും രണ്ട്‌ മീനും കൊണ്ട്‌ അയ്യായിരം പേരെയും 7 അപ്പവും കുറച്ച്‌ ചെറുമീനും കൊണ്ട്‌ നാലായിരം പേരെയും യേശു തൃപ്‌തിപ്പെടുത്തിയ കഥ അദ്ദേഹം ഉദ്ധരിച്ചു. താരതമ്യേന കൂടുതല്‍ അപ്പവും മീനും ഉപയോഗിച്ചിട്ടും ശേഷിപ്പ്‌ കുറവായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫാ. ജോണ്‍ വി ജോണ്‍ സ്വാഗതവും ഫാ. ജോയി കടുകുംമാക്കില്‍ നന്ദിയും പറഞ്ഞു. കണ്‍വന്‍ഷന്‍ 14-ാം തീയതി സമാപിക്കും.

ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രം, കൂത്താട്ടുകുളം

രക്ഷക്കുവേണ്ടിയുള്ള ശ്രമമാണ്‌ ക്രിസ്‌തീയ ജീവിതം - ഫാ.റ്റി.ജെ.ജോഷ്വ


കൂത്താട്ടുകുളം : യേശുവിന്റെ മനുഷ്യാവതാരത്തിന്റെ മൗലിക ലക്ഷ്യം മനുഷ്യവര്‍ഗത്തിന്റെ രക്ഷയായിരുന്നുവെന്നും രക്ഷ എന്നത്‌ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണെന്നും പ്രമുഖ സുവിശേഷ പ്രസംഗകനായ കോട്ടയം ഓര്‍ത്തഡോക്‌സ്‌ വൈദിക സെമിനാരിയിലെ ഫാ.റ്റി.ജെ.ജോഷ്വ ചൂണ്ടിക്കാട്ടി. കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ (കെ.ടി. ജേക്കബ് സ്മാരക ടൗണ്‍ ഹാളില്‍) 60-ാമത്‌ കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്റെ ആദ്യദിവസമായ ഫെ 10 ബുധനാഴ്ച വൈകീട്ട് ചെയ്‌ത്‌ വചനശുശ്രൂഷ ചെയ്യുകയായിരുന്നു ഫാ. റ്റി.ജെ.ജോഷ്വ.


ലോകത്തെ രൂപാന്തരപ്പെടുത്തുവാന്‍ തക്കവണ്ണം ജീവിക്കുന്ന കര്‍ത്താവായ യേശുവിലുള്ള വിശ്വാസവും ബോദ്ധ്യവും എല്ലാവര്‍ക്കുമുണ്ടാകണമെന്നു് അദ്ദേഹം പറഞ്ഞു. നിര്‍വചനം ചൊല്ലിക്കൂട്ടുന്നതല്ല വിശ്വാസം. രക്ഷക്കുവേണ്ടിയുള്ള ശ്രമമാണ്‌ ക്രിസ്‌തീയ ജീവിതം. യേശു ഉത്തമ മനുഷ്യ മാതൃക മാത്രമല്ല. യേശുവിന്റെ മനുഷ്യാവതാരത്തിന്റെ മൗലിക ലക്ഷ്യം മനുഷ്യവര്‍ഗത്തിന്റെ രക്ഷയായിരുന്നു. രക്ഷിക്കപ്പെടുന്നവരെ ദൈവം സഭയോട്‌ ചേര്‍ത്തുകൊണ്ടിരിക്കുന്നു. രക്ഷയെന്നത്‌ തുടരുന്ന പ്രക്രിയയാണ്‌.


രക്ഷയുടെ അനുഭവം കുടുംബത്തിനുകൂടിയാണ്‌ ലഭിക്കുകയെന്നതിനാല്‍ കുടുംബത്തിന്റെ കെട്ടുറപ്പിനും കുടുംബത്തിന്റെ ആത്മീയത ശക്തിപ്പെടുത്തുന്നതിനും വേണ്ടി തിരുസഭ അതീവതാല്‍പര്യം കാണിക്കണമെന്ന്‌ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസ്യോസിനോടും പരിശുദ്ധ സുന്നഹദോസിനോടും ഫാ. റ്റി.ജെ.ജോഷ്വ അഭ്യര്‍ത്ഥിച്ചു.


ഫാ. ജോഷ്വായുടെ പ്രസംഗത്തിനുശേഷം ഡോ. തോമസ് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലിത്ത ഉദ്‌ഘാടന പ്രസംഗം ചെയ്‌തു. കുടുംബത്തിന്റെ ആത്മീയതയിലും സാമൂഹികതയിലുമാണ്‌ രക്ഷ അനുഭവവേദ്യമാകുന്നതെന്ന്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.


ഫാ.ജോണ്‍ വി. ജോണ്‍ സ്വാഗതവും ഫാ. മാത്യൂസ്‌ ചെമ്മനാപ്പാടം നന്ദിയും പറഞ്ഞു. കണ്‍വന്‍ഷന്‍ 14-ാം തീയതി സമാപിക്കും.

ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രം, കൂത്താട്ടുകുളം
.

ജീവിതത്തില്‍ വ്യത്യാസമുണ്ടാകുന്നില്ലെങ്കില്‍ അനുതാപമാകുന്നില്ല : ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത


കൂത്താട്ടുകുളം : ക്രിസ്‌തുബന്ധത്തില്‍ നേടുന്ന വിടുതല്‍ അനുഭവമാണ്‌ രക്ഷ എന്ന്‌ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത പ്രസ്‌താവിച്ചു. കൂത്താട്ടുകുളം കെ.റ്റി. ജേക്കബ്‌ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന 60-ാമത്‌ കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. സകല ആസക്തികളില്‍നിന്നും സ്വതന്ത്രമായതും ദൈവത്തോടും മനുഷ്യസമൂഹത്തോടുമുള്ള കവിഞ്ഞൊഴുകുന്നതുമായ സ്‌നേഹമാണ്‌ രക്ഷയിലേക്കു വരുത്തുന്നത്‌.

ക്രിസ്‌തു കാണിച്ചുതന്ന വഴിയിലൂടെയാണ്‌ പിതാവിലെത്തുന്നത്‌. അത്‌ അവലംബിക്കാനുള്ള മാര്‍ഗ്ഗമാണ്‌ ; പഠിക്കാനുള്ളതല്ല. ക്രിസ്‌തുവിന്റെ മാര്‍ഗ്ഗമാണ്‌ ഗാന്ധിജി അവലംബിച്ചത്‌. രക്ഷയ്‌ക്ക്‌ ശത്രുകൂടി പങ്കാളിയാകേണ്ടതുമാണ്‌. രക്ഷ എന്നത്‌ മരിച്ചുചെല്ലുമ്പോള്‍ കിട്ടുന്ന അനുഭവമല്ലെന്നും ഇവിടെ നടക്കേണ്ട അനുഭവമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദൈവരാജ്യം ഇവിടെ കൊണ്ടുവരാനാണു് യേശു വന്നതു്.

ക്രിസ്‌തുവിനോടൊപ്പമുള്ള പീഡാനുഭവമാണ്‌ ജീവിതത്തിന്‌ അര്‍ത്ഥമുണ്ടാക്കുന്നത്‌. അനുതാപവും മാമോദീസയും രക്ഷകൈവരുത്തുന്ന നിരന്തര പ്രക്രീയയാണ്‌. കുറച്ചുള്ളതുപോലും മറ്റുള്ളവരുമായി പങ്കിടുന്നതും സത്യം വീടാതെയും ബലം പ്രയോഗിക്കാതിരിക്കുന്നതുമാണ്‌ അനുതാപം. മാനസികാനുഭവം മാത്രമല്ല സത്താപരമായ പരിവര്‍ത്തനമാണത്‌. അടിസ്ഥാനപരമായ ജീവിതത്തിലെ വ്യത്യാസമാണുണ്ടാവേണ്ടത്‌. നിന്ന നില്‍പ്പില്‍ തിരിയുക എന്നര്‍ത്ഥമുള്ള മെറ്റനോയിയ എന്ന ഗ്രീക്കുപദം കൊണ്ടാണത്‌ സൂചിപ്പിക്കുന്നത്‌. ജീവിതത്തില്‍ വ്യത്യാസമില്ലെങ്കില്‍ അനുതാപമാകുന്നില്ല. ദൈവരാജ്യത്തിനുവേണ്ടി നിരന്തരമായി പീഡനമനുഭവിക്കുകയെന്നതാണ്‌ മാമോദീസയുടെ (സ്‌നാനത്തിന്റെ) അര്‍ത്ഥം - മെത്രാപ്പോലീത്ത വ്യക്തമാക്കി

ഫാ.റ്റി.ജെ.ജോഷ്വ

ഉദ്‌ഘാടനത്തിനുശേഷം പ്രമുഖ സുവിശേഷ പ്രസംഗകനായ കോട്ടയം ഓര്‍ത്തഡോക്‌സ്‌ വൈദിക സെമിനാരിയിലെ ഫാ.റ്റി.ജെ.ജോഷ്വ ആദ്യദിവസത്തെ വചനശുശ്രൂഷ നടത്തി. യേശുവിന്റെ മനുഷ്യാവതാരത്തിന്റെ മൗലിക ലക്ഷ്യം മനുഷ്യവര്‍ഗത്തിന്റെ രക്ഷയായിരുന്നുവെന്നും രക്ഷ എന്നത്‌ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫാ.ജോണ്‍ വി. ജോണ്‍ സ്വാഗതവും ഫാ. മാത്യൂസ്‌ ചെമ്മനാപ്പാടം നന്ദിയും പറഞ്ഞു. 12-ാം തീയതി വെള്ളിയാഴ്‌ച സന്ധ്യക്ക്‌ ഫാ.മോഹന്‍ ജോസഫും 13-ാം തീയതി സന്ധ്യക്ക്‌ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയും വചന ശുശ്രൂഷ നിര്‍വഹിക്കും. കണ്‍വന്‍ഷന്‍ 14-ാം തീയതി സമാപിക്കും.

ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രം, കൂത്താട്ടുകുളം
.

അറുപതാമത്‌ കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്‌ ഭക്തിനിര്‍ഭരമായ തുടക്കം

.


കൂത്താട്ടുകുളം: അറുപതാമത് കൂത്താട്ടുകുളം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടങ്ങി.

കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ (കെ.ടി. ജേക്കബ് സ്മാരക ടൗണ്‍ ഹാള്‍) ഫെ 10 ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന ചടങ്ങില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസ്യോസ് ഉദ്ഘാടനം ചെയ്തു.

തുടര്‍‍ന്നു് ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലെ റവ. ഫാ. ടി.ജെ. ജോഷ്വ വചനശുശ്രൂഷ നടത്തി. 11-ആം തീയതി വ്യാഴാഴ്ച സോഫിയ സെന്റര്‍ പ്രോഗ്രാം സെക്രട്ടറി വില്‍‍സന്‍ മാത്യൂസ് വചനശുശ്രൂഷ നടത്തി.

ദിവസവും 6.30 മുതല്‍ 8.55 വരെ കൂത്താട്ടുകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ 14 ന്‌ സമാപിക്കും. 12-ആം തീയതി വെള്ളിയാഴ്‌ച സന്ധ്യക്ക്‌ കോട്ടയം ഏലിയ കത്തീഡ്രല്‍ വികാരി ഫാ.മോഹന്‍ ജോസഫും 13-ആം തീയതി സന്ധ്യക്ക്‌ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയും 14 ഞായറാഴ്‌ച തോമസ്‌ കുരുവിളയും വചന ശുശ്രൂഷ നിര്‍വഹിക്കും.

ഫാ.മാത്യുസ് ചമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ജോസഫ് ജോര്‍ജ്ജ് കളത്തില്‍ മാത്തുക്കുട്ടി പറപ്പേടത്തു്, ബിജു പാറത്തോട്ടയില്‍, ഏ വി മത്തായി ഏറമ്പടം എന്നിവരായിരുന്നു മുഖ്യസംഘാടകര്‍‍. എം എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണു് ഗാനങ്ങള്‍ ആലപിയ്ക്കുന്നതു്.
--
ചിത്രവിവരണം:-- 60-ആമത്‌ കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനിയോസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഫാ.ഷിബു കുര്യന്‍, ഫാ.വി.ജെ.പൗലോസ്‌ പനയാരംപിള്ളില്‍, ഫാ. റ്റി.ജെ. ജോഷ്വ , ജോണ്‍ തളിയച്ചിറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. മാത്യൂസ്‌ ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി. ജോണ്‍ എന്നിവര്‍ സമീപം.
ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രം, കൂത്താട്ടുകുളം
.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.