ഈ ലേഖയില്‍‍ തിരയുക

സഭാശുശ്രൂഷയില്‍ രണ്ടു് പതിറ്റാണ്ടുകള്‍‍-8

ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത

സഭൈക്യശ്രമങ്ങള്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന്‌ ശക്തമായ നേതൃത്വം നല്‍കുക എന്ന താല്‌പര്യത്തോടെ ‘സഭൈക്യ സമിതി’ എന്ന പേരില്‍ ഒരു പ്രസ്ഥാനം രൂപം കൊണ്ടു. സാഹചര്യങ്ങളുടെയും ബന്ധങ്ങളുടെയും സമ്മര്‍ദ്ദ ഫലമായി ഇരുചേരിയിലുമായി സഭാംഗങ്ങള്‍ നിലനില്‌ക്കുന്നുവെങ്കിലും മലങ്കര സഭയില്‍ ഐക്യവും സമാധാനവും കാംക്ഷിക്കുന്നവരാണ്‌ ബഹുഭൂരിപക്ഷം അംഗങ്ങളും എന്ന വസ്‌തുത ഉറച്ച്‌ പ്രഖ്യാപിക്കുവാനും തദനുസൃതമായി സഭയില്‍ ചലനം സൃഷ്‌ടിക്കുവാനും ഇതുവഴി ലക്ഷ്യമിട്ടു. മുന്‍ കേന്ദ്രമന്ത്രി ശ്രീ. എ. എം. തോമസ്‌ അദ്ധ്യക്ഷനായുള്ള ഇതിന്റെ ഉപദേശക സമിതിയില്‍ ഫാ. ജോര്‍ജ്ജ്‌ ചാലപ്പുറം, ഡോ. ഡി. ബാബുപോള്‍, ശ്രീ. റ്റി.എം. ജേക്കബ്‌, ശ്രീ. കുര്യാക്കോസ്‌ ചെന്നക്കാടന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഫാ. ഏലിയാസ്‌ ചെറുകാട്ട്‌, അഡ്വ. ജെയിംസ്‌ ജോണ്‍ മുതലായവര്‍ ഇതിന്റെ പ്രധാന പ്രവര്‍ത്തകരായിരുന്നു. ഈ പ്രസ്ഥാനത്തിന്‌ രൂപം കൊടുത്തതില്‍ പ്രധാന പങ്ക്‌ വഹിച്ചത്‌ വരിക്കോലി ഇടവകാംഗം ശ്രീ. എം. സി. പൗലോസ്‌ ആയിരുന്നു. തന്റെ മരണം വരെ സഭൈക്യം എന്ന ആശയത്തോട്‌ പ്രതിബദ്ധത പുലര്‍ത്തുകയും എന്നെ ഏറെ സ്‌ നേഹിക്കുകയും ചെയ്‌ത വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ ചുറ്റും ശക്തമായ ചലനം സൃഷ്‌ടിക്കുവാന്‍ പൗലോസിനുള്ള കഴിവ്‌ അപാരമായിരുന്നു. സഭൈക്യത്തിനുവേണ്ടി അദ്ദേഹം നിര്‍വ്വഹിച്ച നിസ്‌തുല സേവനം എന്നെന്നും ഐക്യചരിത്രത്തില്‍ സ്‌മരിക്കപ്പെടട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

സഭൈക്യസമിതിയുടെ ആഭിമുഖ്യത്തില്‍ കോലഞ്ചേരിയിലും പിറവത്തും നടന്ന യോഗങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. കോലഞ്ചേരി സെയ്‌ന്റ്‌ പീറ്റേഴ്‌സ്‌ കോളേജ്‌ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച്‌ 1997 നവംബര്‍ 29-ആം തീയതി സമിതിയുടെ ആദ്യ പൊതുസമ്മേളനം നടന്നു. വ്യാപകമായ പ്രചാരണമോ ആവശ്യമായ തയ്യാറെടുപ്പോ കൂടാതെ നടത്തിയ സമ്മേളനത്തില്‍ ആയിരക്കിണക്കിന്‌ സമാധാനകാംക്ഷികള്‍ പങ്കെടുത്ത്‌ സഭൈക്യത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു. ഇതില്‍ നിന്ന്‌ പ്രചോദനം ഉള്‍ ക്കൊണ്ട്‌ പിറവത്തും ഇതുപോലെതന്നെ ഒരു വലിയ സമ്മേളനം സംഘടിപ്പിച്ചു. ഈ സമ്മേളനങ്ങളില്‍ ശ്രീ. എ. എം. തോമസ്‌, ഡോ. ഡി. ബാബു പോള്‍, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത എന്നിവര്‍ പങ്കെടുത്ത്‌ പ്രസംഗിച്ചു. കോടതിവി ധി നല്‍കിയ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി സഭായോജിപ്പിന്‌ ശ്രമിക്കണമെന്നും ഇത്‌ ദൈവതാല്‌പര്യവും മലങ്കരസഭയിലെ ബ ഹുഭൂരിപക്ഷം ജനങ്ങളുടെ ആഗ്രഹ വുമാണെന്നും പ്രസംഗകര്‍ ചൂണ്ടി ക്കാണിച്ചു.
ഈ സന്ദര്‍ഭത്തില്‍ പലരും പരി. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ സഭൈക്യത്തിനു വേണ്ടി കത്തുകളയച്ചു. 1970 കളിലെ വഴക്കുകാലത്ത്‌ എറണാകുളം ജില്ലയില്‍ പാത്രിയര്‍ക്കീസ്‌ പക്ഷത്തിന്‌ ധീരമായ നേതൃത്വം നല്‍കിയ ശ്രീ. കുര്യാക്കോ സ്‌ ചെന്നക്കാടന്‍ പരി. പാത്രിയര്‍ക്കീസ്‌ ബാവാ സഭൈക്യകാര്യത്തില്‍ ഇടപെടണമെന്ന്‌ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ എഴുതിയ കത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.
‘I have been in the forefront of the Patriarch Faction in the present conflict since 1970. Moran blessed us by offering Holy Qur-bana in the Chapel at Kolenchery constructed under my leadership and initiative and financial support.

In disputes, the supreme court is the final word in this country. We do have to act accordingly. More Gregoriose of Alappo was fully convinced of the matter during his recent visit to India. Any effort to scuttle the decision of the Episcopal Synod held on 5-9-1996, should not be tolerated.’

ചേരിതിരിഞ്ഞ്‌ നിയമയുദ്ധങ്ങള്‍ നടത്തിയ കാലങ്ങളിലും പിതാക്കന്മാര്‍ സഭയുടെ ഭിന്നിപ്പിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കി സഭായോജിപ്പിന്റെ അനിവാര്യത തിരിച്ചറിഞ്ഞിരുന്നു. സഭാവിഭജനത്തെ എങ്ങനെ അവര്‍ കണ്ടു എന്ന്‌ വ്യക്തമാക്കുന്ന ചില രേഖകള്‍ വായിക്കുന്നത്‌ ഈ വസ്‌തുത മനസ്സിലാക്കാന്‍ സാഹായിക്കുമെന്ന്‌ ഞാന്‍ കരുതുന്നു. 1941 മെയ്‌ മാസം പാത്രിയര്‍ക്കീസ്‌ വിഭാഗത്തിലെ മേല്‍പ്പട്ടക്കാര്‍ ചേര്‍ന്ന്‌ പരി. പാ ത്രിയര്‍ക്കീസ്‌ ബാവായ്‌ക്ക്‌ അയച്ച കത്തിന്റെ പ്രസക്ത ഭാഗങ്ങളാണ്‌ താഴെ കൊടുക്കുന്നത്‌.
’വിജയ സമാപ്‌തി വരെ ഈ വ്യവഹാരം വലിച്ചിഴച്ച്‌ കൊണ്ടു പോകുകയാണെങ്കില്‍ക്കൂടി സഭയിലെ പിളര്‍പ്പ്‌ തുടരും. പിളര്‍പ്പ്‌ നിലനില്‍ക്കുന്നിടത്തോളം കാലം ഈ സഭയ്‌ക്ക്‌ സാമൂഹികമായും രാഷ്‌ട്രീയമായും സല്‍പ്പേരോ, ക്ഷേമമോ ഉണ്ടാവുകയില്ല. നീണ്ടകാലത്തെ ശത്രുത വഴി സഭയ്‌ക്ക്‌ മുമ്പുണ്ടായിരുന്ന സ്ഥാനം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. സഭയില്‍ സമാധാനം ഉണ്ടാക്കുക എന്നതാണ്‌ സഭക്ക്‌ മുമ്പുണ്ടായിരുന്ന സ്ഥാനം വീണ്ടെടുക്കാനുള്ള ഏകമാര്‍ഗ്ഗം. അതുപോലെ തന്നെ സമുദായത്തിന്റെ ആത്മീകജീവിതത്തകര്‍ച്ച വഴക്ക്‌ നീണ്ടുപോകുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുന്നു...
വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും ‘മലബാര്‍’ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നു. വിദ്യാസമ്പന്നരായ വ്യക്തികള്‍ കൂടുതല്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. ഈ സാഹചര്യം പരിഗണിക്കുമ്പോള്‍ ഉള്‍ഭരണസ്വാതന്ത്ര്യം എന്ന മറുപക്ഷത്തിന്റെ ആശയത്തെ പരി. പിതാവ്‌ അനുഗ്രഹിക്കുമെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു.
പരി. പിതാവ്‌ സ്‌നേഹത്തില്‍ അധിഷ്‌ഠിതമായ ഐക്യം മലങ്കരസഭയില്‍ സ്ഥാപിക്കണമെന്ന്‌ താഴ്‌മയായി അപേക്ഷിക്കുന്നു.’

കഴിഞ്ഞ വഴക്കുകാലത്ത്‌ സഭയുടെ പിളര്‍പ്പ്‌ വഴി സഭയ്‌ക്കുണ്ടായ തിരിച്ചടികളെപ്പറ്റി നല്ല ബോധ്യം നേതൃസ്ഥാനത്തിരുന്നവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഐക്യത്തിന്റെ അനിവാര്യത ഇപ്പോള്‍ നേതൃത്വത്തില്‍ ഉള്ള പലരും തരിച്ചറിയുന്നില്ല എന്നത്‌ അത്യധികം ദുഃഖകരമാണ്‌. സഭാവഴക്കു മൂലം സഭയുടെ ആത്മീകജീവിതത്തിലുണ്ടായ തകര്‍ച്ചയും സഭാഭരണരംഗത്തെ അച്ചടക്കരാഹിത്യവുമൊന്നും അവര്‍ക്ക്‌ വിഷയമല്ല.
ആലുവയിലെ വലിയതിരുമേനി
ആലുവയിലെ വലിയതിരുമേനി (പൗലോസ്‌ മാര്‍ അത്താനാസ്യോസ്‌) യുടെ 1951 - ലെ ഒരു കല്‌പനയുടെ പ്രസക്തഭാഗം വായനക്കാരുടെ അറിവിനായി പ്രസിദ്ധീകരിക്കുന്നു:
’ഒരു സമുദായത്തിന്റെ അഭിവൃദ്ധിയും പുരോഗതിയും അതിലുള്‍‍പ്പെട്ട ജനങ്ങള്‍ കക്ഷിതിരിഞ്ഞുള്ള കേസ്സുകളില്‍ ഒരു ഭാഗം ജയിക്കുന്നതിലല്ല എന്ന്‌ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കേണ്ട ചുമതല നമുക്കുണ്ട്‌. ഇന്ന്‌ രണ്ട്‌ കക്ഷിയായി ഭിന്നിച്ചിരിക്കുന്നവര്‍ ഒരേ സഭാമാതാവിന്റെ മക്കളാണെന്നോര്‍ക്കുക. അതിനാല്‍ തമ്മില്‍ തമ്മില്‍ തെറ്റിദ്ധാരണയും ഭിന്നതയും വളര്‍ത്തുന്ന യാതൊന്നും പ്രവര്‍ത്തിക്കരുത്‌. പ്രവര്‍ത്തനത്തിലും സംസാരത്തിലും എന്നല്ല നിങ്ങളുടെ ചിന്തയില്‍ പോലും ഉണ്ടാകരുത്‌ എന്ന്‌ നിങ്ങളുടെ സ്‌നേഹത്തോട്‌ പ്രത്യേകം ആജ്ഞാപിക്കുന്നു. ദൈവത്തിലുള്ള നിങ്ങളുടെ ആശ്രയവും താഴ്‌മയും അന്യോന്യ സ്‌നേഹവുമാണ്‌ നിങ്ങളുടെ പ്രത്യേകതകള്‍ ആ കേണ്ടത്‌. ഉത്തമവിശ്വാസത്തോടും അല്ലാതെയും നമ്മുടെ സഭയില്‍ അഭിപ്രായഭിന്നതയും മത്സരവും കഴിഞ്ഞ നാല്‌പതുവര്‍ഷമായി നിലനിന്നുവരുന്നു. നമ്മുടെ സഭ മേലില്‍ ഒന്നായി പുരോഗമിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ തരത്തില്‍ പ്രവര്‍ ത്തിക്കേണ്ടതിന്റെ ആവശ്യകതയും അതുവഴി ലഭിക്കുന്ന ഐശ്വര്യാഭിവൃദ്ധികളും നമ്മുടെ ചുറ്റുപാടുമുള്ള ഇതര ക്രിസ്‌തീയ വിഭാഗങ്ങളെ നോ ക്കിയാലും അന്യസമുദായങ്ങളെ നോ ക്കിയാലും നിങ്ങള്‍ക്ക്‌ ബോധ്യംവരും. നമ്മുടെ സഭയില്‍ ഭിന്നിപ്പുകള്‍ക്കിടയാക്കിയ കാര്യങ്ങള്‍ എന്തുതന്നെയായാലും ഭിന്നിച്ചു നില്‍ക്കുന്ന സഹോദരങ്ങളെ തിരിച്ചു വരുത്തേണ്ടത്‌ എത്രയും ആവശ്യമാകുന്നു.’

’വിശ്വാസസംരക്ഷകന്‍’ എന്ന്‌ പേരിട്ട്‌ തീവ്രവാദിയായി ഇപ്പോഴത്തെ പാത്രിയര്‍ക്കീസ്‌ കക്ഷിക്കാര്‍ അവതരിപ്പിക്കുന്ന പരമ സാത്വികനായ ആലുവയിലെ വലിയ തിരുമേനിയുടെ ചിന്ത എന്തായിരുന്നുവെന്ന്‌ ഈ ലിഖിതം വ്യക്തമാക്കുകയാണ്‌. ഭിന്നതയ്‌ക്ക്‌ കാരണക്കാരനെ കണ്ടുപിടിക്കലല്ല ഐക്യം കൈവരിക്കുകയാണ്‌ സഭയുടെ ആവശ്യമെന്നാണ്‌ ഈ കല്‌പനയിലെ നിര്‍ദ്ദേശം. ഈ ചിന്ത പുതിയ അന്ത്യോഖ്യാക്കാര്‍ ചെവിക്കൊണ്ടെങ്കില്‍ നല്ലകാര്യം. വലിയ തിരുമേനിയുടെ ആദര്‍ശ ശുഭ്രതയും ചിന്തയുടെ വ്യക്തതയും സഭൈക്യത്തിനുവേണ്ടിയുള്ള തീവ്രാഭിലാഷവുമാണ്‌ ഈ കല്‌പനയില്‍ പ്രതിഫലിക്കുന്നത്‌. കക്ഷിവൈരാഗിയായി അവതരിപ്പിക്കപ്പെടുന്ന ആ പുണ്യപുരുഷന്റെ സുഭഗമനസ്സിന്റെ സ്വച്ഛസുന്ദരമായ തനതാവിഷ്‌കരണമാണ്‌ ഈ കത്തില്‍ പ്രകടമാകുന്നത്‌. ഈ ചിന്തയാണ്‌ അദ്ദേഹത്തെ അനശ്വരനാക്കുന്നത്‌. അദ്ദേഹത്തിന്റെ മനസ്സിന്റെ വ്യഥ പുതിയ വിശ്വാസവീരന്മാരെ സ്വാധീനിക്കില്ല. എങ്കിലും അദ്ദേഹത്തിന്റെ പേര്‌ ലഭിച്ച എനിക്ക്‌ ആ ശുദ്ധമനസ്സിന്റെ തുടിപ്പുകള്‍ ഒഴിവാക്കി ശുശ്രൂഷ നിര്‍വ്വഹിക്കാനാവില്ല.


കാലം ചെയ്‌ത പരി. യാക്കൂബ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവാ എന്തെല്ലാം ചെയ്‌തു എന്ന്‌ നാം ആ ക്ഷേപിച്ചാലും സഭായോജിപ്പ്‌ സംബന്ധിച്ച്‌ മലങ്കരസഭ അദ്ദേഹത്തോട്‌ ഏറെ കടപ്പെട്ടിരിക്കുന്നു എന്നതാണ്‌ സത്യം. പരി. അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവാ അന്ന്‌ ജീവിച്ചിരുന്നെങ്കില്‍ 1958-ലെ സഭാസമാധാനം ഉണ്ടാകുമായിരുന്നില്ല. യൂലിയോസ്‌ ബാവയുടെ നിലപാട്‌ അവഗണിച്ച്‌ മലങ്കരസഭയില്‍ സമാധാനത്തിന്‌ ധീരമായ തീരുമാനമെടുത്തതിന്റെ പിമ്പില്‍ ഇവിടത്തെ സഭാരാഷ്‌ട്രീയം കൊണ്ട്‌ മനം മടുത്ത യാക്കൂബ്‌ തൃതീയന്‍ ബാവയുടെ ഉറച്ച നിലപാടായിരുന്നു. സഭാകേസിന്റെ വ്യവഹാരച്ചെലവ്‌ മുഴുവന്‍ കൊടുക്കുവാന്‍ ത യ്യാറായ സമുദായാംഗങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ, അതൊക്കെ അവഗണിച്ചാണ്‌ സഭൈക്യത്തിന്‌ പരി. പിതാവ്‌ കല്‌പന അയച്ചത്‌. 1964-ല്‍ കാതോലിക്കാ വാഴ്‌ചയ്‌ക്ക്‌ പാത്രിയര്‍ക്കീസ്‌ ബാവാ ഇവിടെ എത്തിയപ്പോള്‍ അത്‌ തടയാന്‍ അന്ത്യോഖ്യാ ഭക്തന്മാര്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ അതും അതിജീവിച്ചാണ്‌ സഭൈക്യത്തെ പ്രതി അന്ന്‌ അദ്ദേഹം കാതോലിക്കാ വാഴ്‌ചയില്‍ മുഖ്യകാര്‍മ്മികനായത്‌.

ഒരു ഉപാധിയുമില്ലാതെ അദ്ദേഹം കാതോലിക്കേറ്റിനെ സ്വീകരിക്കാന്‍ ഒരുമ്പെട്ടത്‌ വിവരക്കേടുകൊണ്ടായിരുന്നില്ല. നേരെമറിച്ച്‌ സഭ പിളര്‍ത്തിയതും പിളര്‍പ്പ്‌ നിലനിര്‍ത്തിയതും അന്ത്യോഖ്യയാകരുത്‌ എന്ന്‌ ചിന്തയിലായിരുന്നു. പാത്രിയര്‍ക്കീസ്‌ ഏതെങ്കിലും ഒരു പ്രാര്‍ത്ഥന ചൊല്ലി കാതോലിക്കായെ സ്വീകരിക്കുമെന്നാണ്‌ അന്നത്തെ കാതോലിക്കാകക്ഷി നേതൃത്വം കരുതിയിരുന്നത്‌. നിരുപാധിക സ്വീകരണത്തെപ്പറ്റി പരി. ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ ഏറെ ഉത്‌കണ്‌ഠാകുലനായിരുന്നു. കാരണം ആ കാര്യം പറഞ്ഞ്‌ വീണ്ടും ഭിന്നതയുണ്ടാക്കുമോ എന്ന്‌ അദ്ദേഹം ഭയപ്പെട്ടിരുന്നു. അദ്ദേഹം പാത്രിയര്‍ക്കീസ്‌ കക്ഷിനേതാക്കളോട്‌ പറഞ്ഞത്‌, ‘തലയില്‍ കൈവച്ചാലും വേണ്ടില്ല, കാലുകഴുകിയാലും വേണ്ടില്ല ഇതോടെ പ്രശ്‌നം തീരണം. പിന്നെ പട്ടമില്ല, മറ്റേതില്ല എന്നു പറഞ്ഞ്‌ നടക്കരുത്‌!’ അദ്ദേഹം ആത്മാര്‍ത്ഥതയോടെ പറഞ്ഞ കാര്യമായിരുന്നു അത്‌. കേസ്സുനടത്തിപ്പിന്റെ ചുക്കാന്‍ പിടിച്ചിരുന്ന മണലില്‍ യാക്കൂബ്‌ കത്തനാരും നിരുപാധിക സ്വീകരണത്തില്‍ അസ്വസ്ഥനായി. പാത്രിയര്‍ക്കീസ്‌ വിഭാഗത്തില്‍ ഇക്കാര്യം മൂലം പിളര്‍പ്പുണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന്‌ ഭയം. അത്രയും കാലം കാതോലിക്കായ്‌ക്ക്‌ പട്ടമില്ല എന്നായിരുന്നത്‌ 1970-ല്‍ മാര്‍ത്തോമാ ശ്ലീഹായ്‌ക്കു പോലും പട്ടമില്ല എന്ന്‌ യാക്കൂബ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവാ കണ്ടുപിടിച്ചതോടെ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെയും മണലില്‍ അച്ചന്റെയും ഭയം അടിസ്ഥാനരഹിതമായിരുന്നില്ല എന്ന്‌ വ്യക്തമായി. എങ്കിലും തന്റെ സാഹസിക പ്രസ്‌താവനയ്‌ക്ക്‌ പരിഹാരം തേടി എന്നതാണ്‌ അദ്ദേഹത്തെ ആകര്‍ഷകനാക്കുന്നത്‌.
എന്നാല്‍ ഇവിടത്തെ അസംതൃപ്‌തരായ ചില പാത്രിയര്‍ക്കീസ്‌ ഭക്തന്മാരുടെ സമ്മര്‍ദ്ദത്തിന്‌ വിധേയമായി പരി. യാക്കോബ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവാ ഇറക്കിയ 203-ആം നമ്പര്‍ കല്‌പന പിന്‍വലിക്കുവാനുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്‌ പകരം വളരെ ശക്തമായ പ്രതിഷേധ സന്ദേശം ഇവിടെ നിന്നയച്ച്‌ പ്രശ്‌നം രൂക്ഷമാക്കാനാണ്‌ അന്നത്തെ സഭാനേതൃത്വം ശ്രമിച്ചത്‌. പാത്രിയര്‍ക്കീസ്‌ കാണപ്പെടുന്ന ദൈവമാണ്‌ എന്ന്‌ ചിന്തിച്ച വലിയ വിഭാഗം ജനത്തിന്റെ മനസ്സിനെ മുറിപ്പെടുത്താതിരിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. സഭായോജിപ്പ്‌ നടന്നിട്ട്‌ കാലം അധികമായിരുന്നില്ല എന്നതും ഓര്‍ക്കേണ്ടതായിരുന്നു. പ്രശ്‌നമുണ്ടാകുമ്പോള്‍ സഭാനേതൃത്വം പക്ഷം പിടിക്കുകയല്ല, മദ്ധ്യസ്ഥ പങ്കാണ്‌ ഏറ്റെടുക്കേണ്ടതെന്ന കാര്യം വിസ്‌മരിച്ചു.
യാക്കോബ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 203-ആം നമ്പര്‍ കല്‌പന മലങ്കരയിലെ സഭാന്തരീക്ഷം കലുഷിതമാക്കി എന്നറിഞ്ഞപ്പോള്‍ താന്‍ ചെയ്‌തത്‌ അബദ്ധമായി എന്ന്‌ മനസ്സിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നു. എന്നാല്‍ മലങ്കരസഭയുടെ പ്രതിഷേധ പ്രകടനത്തോടെ ബന്ധം തകര്‍ന്നിരുന്നു. അതുകൊണ്ട്‌ അദ്ദേഹം കോപ്‌റ്റിക്‌ പാത്രിയര്‍ക്കീസിനോട്‌ ഇക്കാര്യത്തില്‍ മദ്ധ്യസ്ഥതയ്‌ക്ക്‌ അഭ്യര്‍ത്ഥിച്ചു. അതേത്തുടര്‍ന്ന്‌ കോപ്‌റ്റിക്‌ ബിഷപ്പ്‌ മാര്‍ അത്താനാസ്യോസിനെ മലങ്കരയിലേയ്‌ക്കയച്ചു. അദ്ദേഹം ഇവിടെയെത്തി 1973 സെപ്‌റ്റംബര്‍ 13-ാം തീയതി പരി. ഔഗേന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. സഭാനേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തി. ഒത്തുതീര്‍പ്പിനുള്ള നിര്‍ദ്ദേശങ്ങളുമായി അദ്ദേഹം മടങ്ങി. മധ്യപൂര്‍വ്വദേശത്ത്‌ പെട്ടെന്നുണ്ടായ പ്രതിസന്ധികള്‍ മൂലം ആറുമാസം കഴിഞ്ഞാണ്‌ അദ്ദേഹത്തിന്‌ കെയ്‌റോയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത്‌. ഈ കാലയളവില്‍ അന്ത്യോഖ്യാ മലങ്കരബന്ധം വീണ്ടും വഷളാവുകയും പുതിയ മെത്രാന്മാരെ ഭരണഘടനാവിരുദ്ധമായി പാത്രിയര്‍ക്കീസ്‌ ബാവാ വാഴിക്കുകയും ചെയ്‌തു. ഇതോടെ സഭ വീണ്ടും രണ്ടായി പിളര്‍ന്നു.
ഇതില്‍ യാക്കൂബ്‌ തൃതീയന്‍ ബാവാ ദുഃഖിതനായിരുന്നു. 1958-ല്‍ കാതോലിക്കേറ്റിനെ നിരുപാധികം സ്വീകരിക്കാന്‍ അദ്ദേഹത്തിന്‌ പ്രേരണ നല്‍കിയത്‌ വട്ടശ്ശേരില്‍ തിരുമേനിയുടെ മുടക്ക്‌ നീതിയായിരുന്നില്ല എന്ന ബോധ്യത്തിലായിരുന്നു. അതുപോലെ 203-ആം നമ്പര്‍ കല്‌പന തിരുത്താനുള്ള ശ്രമം നിഷ്‌ഫലമാവുകയും ചെയ്‌തു. അതിന്റെ പിശക്‌ പരിഹരിക്കുവാനായി മാര്‍ തോമാശ്ലീഹായുടെ പേര്‌ നാലാം തുബ്‌ദേനില്‍ ചേര്‍ത്ത്‌ പരിഹാരക്രിയ നടത്തുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. അദ്ദേഹം എടുത്ത സാഹസികമായ തീരുമാനങ്ങള്‍ പിശകായി എന്നു തോന്നിയപ്പോള്‍ പിന്‍വലിക്കുവാനുള്ള സല്‍ബുദ്ധി ആ പിതാവിനുണ്ടായിരുന്നു.

ഉറച്ച വ്യക്തിത്വമില്ലാത്ത സഖാ പ്രഥമന്‍ ബാവാ നല്ല മനുഷ്യനാണ്‌. എന്നാല്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന്‌ അപ്രാപ്‌തനായിട്ടാണ്‌ എന്നും കണ്ടിട്ടുള്ളത്‌. നല്ല ഭക്ഷണം കഴിച്ച്‌ സുഖജീവിതം നയിക്കുന്ന അ ദ്ദേഹത്തിന്‌ മലങ്കരസഭയുടെ ഐക്യത്തിന്‌ നിര്‍ണ്ണായക ഘട്ടങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാതെ പോയതാണ്‌ 1995 ലെ സുപ്രീം കോടതിവിധിക്കു ശേഷം ഈ സഭയെ രണ്ടാക്കി നിര്‍ത്തിയത്‌. അദ്ദേഹത്തെ അടുത്ത്‌ പരിചയമുള്ള ഒരു ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ പ്രൊഫസറെ ഡബ്ലിയു.സി.സി.യുടെ ഒരു സമ്മേളനത്തില്‍ വച്ച്‌ ഞാന്‍ പരിചയപ്പെടാനിടയായി. അദ്ദേഹം എന്നോട്‌ പറഞ്ഞത്‌, “നിങ്ങളുടെ പാത്രിയര്‍ക്കീസ്‌ സഖാ എന്റെയൊരു സുഹൃത്താണ്‌. അ ദ്ദേഹം പറയുന്നത്‌, ‘എനിക്ക്‌ ഇന്ത്യയില്‍ കുറെ ഭ്രാന്തുപിടിച്ച വിശ്വാസികളുണ്ട്‌. ഒരു കാരണവുമില്ലാതെ തമ്മിലടിയാണ്‌!’എന്നാണ്‌.” സ്വന്തം ഭരണത്തിലിരിക്കുന്ന സഭയെ വേണ്ടവിധത്തില്‍ നയിക്കാനാവാതെ സഭാം ഗങ്ങള്‍ക്ക്‌ ഭ്രാന്തെന്നു വിശേഷിപ്പിക്കുന്ന പാത്രിയര്‍ക്കീസിനെപ്പറ്റി എന്തു പറയാന്‍! ഞാന്‍ പട്ടമേറ്റകാലത്ത്‌ ശ്രേഷ്‌ഠ പൗലോസ്‌ ദ്വിതീയന്‍ ബാവായോട്‌ ‘സഭാപ്രശ്‌നം പരിഹരിക്കാന്‍ പാത്രിയര്‍ക്കീസ്‌ ബാവാ സഹകരിക്കുകയില്ലേ’ എന്ന്‌ ചോദിച്ചു. ബാവയുടെ പ്രതികരണം “സഖാ പ്രഥമനോ! അദ്ദേഹം ഒരു ശുദ്ധ വ ക്കുണ്ണനാണ്‌.” ആ വിശേഷണത്തിന്റെ അര്‍ത്ഥം എനിക്കു മനസ്സിലായില്ല. എന്തെന്ന്‌ ചോദിച്ചറിയാന്‍ ഞാന്‍ ശ്രമിച്ചുമില്ല. ഏതായാലും പ്രതീക്ഷവയ്‌ക്കേണ്ട വ്യക്തിത്വമല്ല അദ്ദേഹത്തിന്റേത്‌ എന്നാണ്‌ ശ്രേഷ്‌ഠ ബാവാ സൂചിപ്പിച്ചത്‌.


ഏതായാലും കാര്യങ്ങള്‍ അവ്യക്തമായി മുമ്പോട്ടു പൊയ്‌ക്കൊണ്ടിരുന്നു. ആയിടെ ആലപ്പോയിലെ യൂഹാനോന്‍ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത കാര്യങ്ങള്‍ മനസ്സിലാക്കുവാനായി കേരളത്തിലെത്തി. അദ്ദേ ഹം പാത്രിയര്‍ക്കീസ്‌ കക്ഷിക്കാര്‍ക്ക്‌ അത്ര അഭിമതന്‍ അല്ലാതിരുന്നതിനാല്‍ നേതൃത്വത്തില്‍ ആരുംതന്നെ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. എന്നെ കണ്ട്‌ അദ്ദേഹം എന്റെ കൂടെപോന്നു. കാര്യങ്ങള്‍ സംസാരിച്ച്‌ എന്നോടൊപ്പം ദേവലോകത്തെത്തി പരി. കാതോലിക്കാ ബാവയുമായി സമാധാനകാര്യം ചര്‍ച്ച ചെയ്യുവാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. ഇതിനിടെ ഞാന്‍ അദ്ദേഹത്തെ എയര്‍ പോര്‍ട്ടില്‍ നിന്ന്‌ ‘ഹൈജാക്ക്‌ ചെയ്‌തു’ എന്ന വാര്‍ത്ത ഏറെ സെന്‍സേഷന്‍ സൃഷ്‌ടിച്ചതിനാല്‍ വിവരം പറഞ്ഞ്‌ ഞാന്‍ അദ്ദേഹത്തെ പുത്തന്‍കുരിശിലിറക്കിവിട്ടു. സഭാ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുന്നത്‌ ചെയ്യുക എന്ന്‌ ആശംസിച്ചാണ്‌ ഞാന്‍ സ്ഥലം വിട്ടത്‌. അദ്ദേഹത്തിന്‌ തുടര്‍ന്ന്‌ എന്തുസംഭവിച്ചു എന്നറിയില്ല. പിന്നീട്‌ അദ്ദേഹം എന്നോട്‌ ബന്ധപ്പെട്ടില്ല.

ഞാന്‍ സഭാഭരണഘടന സ്വീകരിച്ചതോടെ കടമറ്റം പള്ളിയിലെ പാത്രിയര്‍ക്കീസ്‌ വിഭാഗം സഭൈക്യത്തിന്‌ തയ്യാറായി രംഗത്തുവന്നു. ഐക്യപ്രക്രിയ ആരംഭിച്ചതറിഞ്ഞ്‌ പാത്രിയര്‍ക്കീസ്‌ കക്ഷിനേതൃത്വം അതിന്‌ തടയിടാന്‍ ശക്തിയായി ശ്രമിച്ചു. എങ്കിലും സാധിച്ചില്ല. ഭിന്നിച്ചിരുന്ന കോലഞ്ചേരി പള്ളി, പുതുവേലിപ്പള്ളി, മാമലശ്ശേരി പള്ളി എന്നിവിടങ്ങളിലെല്ലാം സഭൈക്യത്തിന്റെ സന്ദേശം ആവേശപൂര്‍വ്വം ജനങ്ങള്‍ ഉള്‍ക്കൊണ്ടു. യോജിപ്പിന്‌ എതിര്‍പ്പുകളും പ്രതിസന്ധികളും ഉണ്ടായിക്കൊണ്ടിരുന്നെങ്കിലും ശുഭാപ്‌തിവിശ്വാസത്തോടെ ഇടവകക്കാര്‍ ശ്രമം തുടര്‍ന്നു.

സഭൈക്യം എന്റെ ശുശ്രൂഷയുടെ ഭാഗമായി ഞാന്‍ തിരിച്ചറിഞ്ഞ കാര്യമാണ്‌. ഐക്യമാര്‍ഗ്ഗത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. പില്‌ക്കാലത്തെ പഠനങ്ങളും അനുഭവങ്ങളും അടിസ്ഥാനമാക്കി എടുത്ത തീരുമാനം പുനഃപരിശോധിക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. ഭൂതകാലത്തെ പഠനങ്ങളില്‍ നിന്നാണ്‌ മുന്നോട്ടു പോകേണ്ടതെന്ന്‌ എനിക്ക്‌ വ്യക്തമായിക്കൊണ്ടിരുന്നു. തിരിച്ചറിവിനോടുള്ള പ്രതിബദ്ധതയില്‍ ജീവിതത്തില്‍ ഏതുകാലത്തും തിരുത്തലുകള്‍ക്ക്‌ മനുഷ്യനും സമൂഹവും തയ്യാറായാല്‍ മാത്രമേ വളര്‍ച്ചയുണ്ടാകൂ.
ഇടുങ്ങിയ വഴികളിലൂടെയുള്ള യാത്ര ഒരിക്കലും എന്നെ തളര്‍ത്തിയിട്ടില്ല. എന്നെ വഴിനടത്തിയ ദൈവത്തോട്‌ നന്ദി പറയുവാന്‍ മാത്രമേ എനിക്കുള്ളൂ. ‘ദൈവം എന്തിനാണ്‌ ഇത്രമാത്രം എന്നെ സ്‌നേഹിക്കുന്നത്‌’ എന്നത്‌ എനിക്കൊരു സമസ്യയാണ്‌. വ്യക്തിപരമായി ഏറെ കുറവുകളും ജീവിതത്തില്‍ അതിലേറെ താളപ്പിഴകളും ഉണ്ടായ എന്നെ ദൈവം ലോപം കൂടാതെ അനുഗ്രഹിച്ചു എന്നത്‌ സത്യമാണ്‌. കൂടെ നടന്ന പലരും മുമ്പില്‍ കണ്ട രാജപാതകളില്‍ പ്രലോഭിതരായി വിടപറഞ്ഞപ്പോഴും നേര്‍വഴിയില്‍ എന്നെ നയിച്ച, എന്നെ കരുതുന്ന ദൈവം തന്നെ അന്നും ഇന്നും എന്റെ സങ്കേതമാണ്‌.
ഭാവിയുടെ വെല്ലുവിളികളും സഭയുടെ ആവശ്യങ്ങളും അറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നതു വഴിയാണ്‌ അര്‍ത്ഥവത്തായ സഭാസേവനം നിര്‍വ്വഹിക്കാന്‍ സാധിക്കുക. അതിനുള്ള ദൈവകൃപ സഭയ്‌ക്ക്‌ എന്നും ലഭിക്കട്ടെ.

(തുടരും).
ഡയോസിസൻ ബുള്ളറ്റിൻ 2010 ഡിസംബർ

മെത്രാപ്പോലീത്തായുടെ കത്ത്‌


ക്രിസ്തുമസ് സാമൂഹിക ഇടപെടലുകള്‍‍ക്കു് പ്രേരണ നല്കുന്നു

ദൈവപുത്രന്‍ മനുഷ്യനായി ഈ ലോകത്ത്‌ പിറന്നതിന്റെ സ്‌മരണദിനമാണല്ലോ ക്രിസ്‌തുമസ്‌. ആ മഹാദിവസം ആഘോഷിക്കുന്നതിന്‌ നാം ഒരിക്കല്‍ക്കൂടി ഒരുങ്ങുകയാണ്‌. ക്രിസ്‌മസ്‌ ആഘോഷം ഉണര്‍ത്തുന്ന പൂര്‍വ്വകാല സ്‌മരണകള്‍ക്കും ഈ പെരുന്നാള്‍ സൃഷ്‌ടിക്കുന്ന വിവിധ വികാരതരംഗങ്ങള്‍ക്കും വര്‍ണ്ണശബളമായ അലങ്കാരങ്ങള്‍ക്കും ദീപക്കാഴ്‌ചകള്‍ ഒരുക്കുന്ന മായാപ്രപഞ്ചത്തിനും ഉപരിയായി ദൈവത്തിന്റെ നിത്യസാന്നിധ്യം സൃഷ്‌ടിയില്‍ ലബ്‌ധമാക്കിയ ഈ സംഭവം ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആഹ്ലാദം അപാരമാണ്‌. യേശുവിന്റെ ജനനം വഴി ദൈവം മനുഷ്യനോട്‌ ചേര്‍ന്ന്‌ ഈ ഭൂമിയില്‍ വസിച്ച്‌ മനുഷ്യന്‌ ദൈവീകജീവിതത്തില്‍ പങ്കാളിത്ത സാധ്യത ഉറപ്പാക്കുകയായിരുന്നു. സത്യത്തില്‍ ദൈവവും മനുഷ്യനും യേശുവില്‍ ഏകമായിത്തീര്‍ന്നപ്പോള്‍ ഒരു പുതിയ വംശമാണ്‌ രൂപം കൊണ്ടത്‌. അതുവഴി മനുഷ്യന്റെ വിധിയും ലക്ഷ്യവും യേശുവില്‍ പ്രകടമാവുകയായിരുന്നു.


ക്രിസ്‌മസ്‌ നല്‍കുന്ന ആഹ്ലാദത്തിനാധാരം പുതിയ മനുഷ്യ-ദൈവ ബന്ധത്തിന്‌ ആരംഭം കുറിച്ചതും മനുഷ്യന്റെ ഭാവിരൂപം വ്യക്തമായതും മാത്രമല്ല. ഈ ജനനം മനുഷ്യരക്ഷയുടെ സൂചകം കൂടിയാണ്‌. ദൈവപുത്രന്‍ മനുഷ്യനായിത്തീര്‍ന്നപ്പോള്‍ ആദാമില്‍ നിന്ന്‌ പൈതൃകമായി ലഭിച്ച പാപത്തിനും ജീര്‍ണ്ണതയ്‌ക്കും വിധേയമായിരുന്ന സ്വത്വം യേശുവില്‍ പുനഃസൃഷ്‌ടിക്കപ്പെട്ടു. വീണ്ടെടുക്കപ്പെട്ട പുതിയ മനുഷ്യത്വം നിലവില്‍ വരുകയായിരുന്നു. അതുകൊണ്ട്‌ ക്രിസ്‌തു രണ്ടാം ആദാമായി രക്ഷിക്കപ്പെട്ട പുതിയ വംശത്തിന്‌ മാതൃകയും പ്രാരംഭവും ആയിത്തീര്‍ന്നു. ആദാം പഴയ മനുഷ്യന്റെ ഉത്ഭവകേന്ദ്രമായിരുന്നതു പോലെ യേശുക്കുഞ്ഞില്‍ പുതിയ മനുഷ്യന്റെ ഉല്‌പത്തി കുറിച്ചു. പഴയ മനുഷ്യന്‍ നവീകരിക്കപ്പെട്ട്‌ രക്ഷിതനായി പുതിയ അസ്‌തിത്വം ആര്‍ജ്ജിച്ച ദിവസമാണ്‌ ക്രിസ്‌മസ്‌. ഈ നവ മനുഷ്യത്വത്തിന്റെ സ്വഭാവമാണ്‌ യോഹന്നാന്‍ തന്റെ സുവിശേഷത്തിന്റെ ആമുഖത്തില്‍ വര്‍ണ്ണിക്കുന്നത്‌. “അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്‌ടത്താലുമല്ല, പുരുഷന്റെ ഇച്ഛാനുസരണവുമല്ല, ദൈവത്തില്‍ നിന്നാകുന്നു ജനിച്ചത്‌ു്” (യോഹന്നാന്‍ 1:13).

അടിസ്ഥാന പ്രത്യേകതകള്‍ ഉ ള്ള പുതിയ മനുഷ്യവംശത്തിന്‌ പ്രാരംഭം കുറിച്ചുകൊണ്ട്‌ യേശു ജനിച്ചത്‌ മറിയാമില്‍ നിന്നായിരുന്നു. ഈ പുതിയ മനുഷ്യത്വത്തിന്റെ സവിശേഷത മറിയാമില്‍ത്തന്നെ സൂചിതമായി. ദൈവേഷ്‌ടത്തിന്‌ സ്വന്തം ജീവിതത്തില്‍ പ്രഥമ പരിഗണന നല്‍കി ചരിത്രമദ്ധ്യത്തില്‍ ദൈവതീരുമാനം അം ഗീകരിച്ച്‌, “നിന്റെ വചനപ്രകാരം എനിക്ക്‌ ഭവിക്കട്ടെ. ഞാന്‍ കര്‍ത്താവിന്റെ ദാസി” എന്ന്‌ പറയുവാന്‍ മറിയം കരുത്തുകാട്ടി. സ്വന്തം ഇഷ്‌ടത്തിനും ആസക്തികള്‍ക്കും വശംവദമായ മനുഷ്യസമൂഹത്തില്‍ ദൈ വേഷ്‌ടം നിര്‍വ്വഹിക്കപ്പെടട്ടെ എന്ന്‌ ആരോടും ആലോചിക്കാതെ പ്രഖ്യാപിച്ച മറിയാമിന്റെ ഉറച്ച തീരുമാനവും അര്‍പ്പണവുമാണ്‌ ദൈവത്തെ ഭൂമിയില്‍ ഇറക്കി പുതിയ മനുഷ്യവംശത്തിന്‌ മാതൃക കുറിച്ചത്‌. ഹവ്വായില്‍ കണ്ട സ്വാര്‍ത്ഥത ലക്ഷ്യമാക്കിയ പഴയ മനുഷ്യത്വത്തിന്‌ എതിര്‍ മാതൃകയാണ്‌ ദൈവഹിതം എത്ര ദുസ്സഹമാണെങ്കിലും ഏറ്റെടുക്കാനുള്ള ദൈവീക നിശ്ചയത്തോടുള്ള വിധേയത്വവും ഏറ്റു പറയാനുള്ള ധൈര്യവും. മറിയാം പ്രകടമാക്കിയ ദൈവീക അനുസരണവും സമര്‍പ്പണവുമാണ്‌ ദൈവപദ്ധതി പ്രകാരമുള്ള പുത്രന്‍ തമ്പുരാന്റെ ജനനത്തില്‍ മൂര്‍ത്തരൂപം പൂണ്ടത്‌.

യേശുവിന്റെ ജനനം രക്ഷാസംഭവം എന്ന നിലയില്‍ നാം മനസ്സിലാക്കുമ്പോള്‍ അത്‌ സാര്‍വ്വത്രികമായ ലോക ക്രമത്തിന്റെ തന്നെ വീണ്ടെടുപ്പായി കണ്ടെത്താവുന്നതാണ്‌. സാമ്പത്തീക-രാഷ്‌ട്രീയ-ധാര്‍മ്മിക രംഗങ്ങളിലെല്ലാം ഇതൊരു പുനഃക്രമീകരണത്തിന്‌ പ്രേരണ നല്‍കിയതായിട്ടാണ്‌ ആദിമസഭ ഈ ജനനത്തെ മനസ്സിലാക്കിയത്‌. അതായത്‌ യേശുവിന്റെ ജനനത്തിലൂടെ വെളിപ്പെട്ട രക്ഷയുടെ സമഗ്ര സ്വഭാവം സ്‌പഷ്‌ടമാക്കുന്നതാണ്‌ ഈ തിരുപ്പിറവിയുടെ വിവരണങ്ങള്‍. ‘മറിയാമിന്റെ പാട്ട്‌?’ എന്ന കാവ്യാത്മകമായ സുവിശേഷ ഭാഗ ത്ത്‌ (ലൂക്കോസ്‌ 1:46-55) ഈ വീ ക്ഷണം വ്യക്തമായി പ്രതിഫലിക്കുന്നു. അവന്‍ (കര്‍ത്താവ്‌) തന്റെ ഭുജം കൊണ്ട്‌ അത്ഭുതം പ്രവര്‍ത്തിച്ചു. ഹൃദയവിചാരത്തില്‍ അഹങ്കാരികളെ അവന്‍ ചിതറിച്ചിരിക്കുന്നു.

അവന്‍ പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്ന്‌ ഇറക്കി താഴ്‌ന്നവരെ ഉയര്‍ത്തിയിരിക്കുന്നു.

അവന്‍ വിശന്നിരിക്കുന്നവരെ മൃഷ്‌ടാന്നഭോജനം കൊണ്ട്‌ തൃപ്‌തരാ ക്കി സമ്പന്നന്മരെ വെറുംകയ്യോടെ അയച്ചുകളഞ്ഞിരിക്കുന്നു (52, 53).

ക്രിസ്‌തുവിന്റെ ജനനം മൂലം സമൂഹത്തില്‍ സംഭവിക്കുവാന്‍ പോകുന്ന മൗലീക പരിവര്‍ത്തനങ്ങളാണ്‌ ഇവിടത്തെ പ്രമേയം. യേശുവിന്റെ ജനനം സമസ്‌ത തലങ്ങളിലും പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്ന ഒന്നായിട്ടാണ്‌ മറിയാം മനസ്സിലാക്കുന്നത്‌. ഈ സംഭവം വെറുമൊരു സ്വകാര്യ-ആത്മീക മതാനുഭവമായിട്ടല്ല കു ഞ്ഞിന്റെ അമ്മ കാണുന്നത്‌. മറിച്ച്‌ വിപ്ലവകരമായ തകിടം മറിച്ചിലുകളും പരിവര്‍ത്തനങ്ങളും സൃഷ്‌ടിക്കുന്ന ഒരു അപൂര്‍വ്വ സംഭവമായിട്ടത്രേ. ഒരു ശിശുവിന്റെ നിസ്സാരവും സാധാരണമെന്ന്‌ തോന്നാവുന്ന ജനനത്തില്‍ ദൈവത്തിന്റെ അതിശക്തമായ ഇടപെടല്‍ സാധ്യതയാണ്‌ ഇവിടെ തെളിയുന്നത്‌. അഹങ്കാരികള്‍ ചിതറുകയും അധികാരികള്‍ നിഷ്‌കാസിതരാവുകയും ചെയ്യുക എന്നത്‌ നീതിനിഷ്‌ഠമായ ഒരു സമൂഹത്തിന്റെ രൂപപ്പെടലിന്റെ നാന്ദിയാണ്‌. ആ സംവിധാനത്തില്‍ ദരിദ്രരും, നിന്ദിതരും, പീഡിതരുമെല്ലാം സംരക്ഷിക്കപ്പെടും. നീതിനിഷ്‌ഠമായ ഒരു ലോകക്രമത്തിന്‌ യേശുവിന്റെ ജനനം തുട ക്കം കുറിക്കുമെന്നാണ്‌ മറിയാമിന്റെ പ്രഖ്യാപനം. ഇത്‌ യിസ്രായേലിന്‌ ആ ശ്വാസമാകുമത്രേ! ഇവിടെ വെറും സാ ന്ത്വനമല്ല വിവക്ഷിക്കുന്നത്‌. രക്ഷാപൂര്‍ണ്ണത ലഭ്യമാകും എന്നതാണ്‌ സൂചന. തിരസ്‌കൃതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും നീതി ലഭിക്കുന്ന ഒരു വ്യവസ്ഥിതി തന്റെ മകന്‍ വഴി നിലവില്‍ വരികയും യിസ്രായേല്‍ ജനം രക്ഷ പ്രാപിക്കുകയും ചെയ്യും എന്നതാണ്‌ മകനെപ്പറ്റി ആ അമ്മയുടെ സ്വപ്‌നം. യേശുവിന്റെ ജനനം സൃഷ്‌ ടിക്കുന്ന അടിസ്ഥാന പരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആദിമസഭയുടെ പ്രതീക്ഷ മറിയാമിന്റെ ഈ പാട്ടി ലൂടെ ആവിഷ്‌കരിക്കപ്പെടുകയാണ്‌.


സാമൂഹിക-രാഷ്‌ട്രീയ- നൈതിക മണ്ഡലങ്ങളിലെ പരിവര്‍ത്തനത്തിലൂടെ രൂപം പ്രാപിക്കുന്ന ദൈവരാജ്യ ആശയം ക്രിസ്‌തുവിന്റെ സുവാര്‍ത്ത പ്രഘോഷണത്തിന്റെയും പരസ്യ ശു ശ്രൂഷയുടെയും കേന്ദ്രഘടകമായിരുന്നു. മനുഷ്യനില്‍ ദൈവീക അധിവാസം വഴി സൃഷ്‌ടിക്കപ്പെടുന്ന പുതിയ അവബോധം സമൂഹത്തിന്റെ പുനഃസൃഷ്‌ടിക്ക്‌ പ്രേരകമാകും എന്നാണ്‌ യേശുവിന്റെ മനുഷ്യാവതാരത്തിന്റെ സവിശേഷത. സമൂഹത്തിലെ സകല അനീതിയ്‌ക്കും ജീര്‍ണ്ണതയ്‌ക്കും എതിരെയുള്ള ചെറുത്തുനില്‌പ്പ്‌ വഴി നീതി സമൂഹസൃഷ്‌ടിക്ക്‌ മാതൃകയും പ്രേരണയും ആകാനുള്ള സഭയുടെ വിളിയാണ്‌ ക്രിസ്‌തുവിന്റെ ജനനത്തില്‍ അന്തര്‍ലീനമായി നാം ദര്‍ശിക്കുന്നത്‌.

ദേവാലയത്തില്‍ വച്ച്‌ ഉണ്ണിയേശുവിനെ കണ്ട വൃദ്ധനായ ശീമോന്‍ പറയുന്നു. “ഇവനെ യിസ്രായേലില്‍ അനേകരുടെ വീഴ്‌ചയ്‌ക്കും മറ്റുചിലരുടെ ഉയര്‍ച്ചയ്‌ക്കുമായി നിയോഗിച്ചിരിക്കുന്നു. ഇവന്‍ എതിര്‍ക്കപ്പെടുന്ന അടയാളവുമായിരിക്കും”(ലൂക്കോസ്‌ 2:34). ഇവിടെയും ഈ ശിശു നിര്‍വ്വഹിക്കേണ്ട സമൂഹ്യ-സാമ്പത്തിക മാറ്റത്തിന്റെ കാര്യമാണ്‌ സൂചിപ്പിക്കുന്നത്‌. യേശുവിന്റെ ജനനത്തോട്‌ ബന്ധപ്പെട്ടാണ്‌ സ്‌നാപകയോഹന്നാന്റെ ജനനവും. യോഹന്നാന്‍ ക്രിസ്‌തുവിന്റെ ശുശ്രൂഷ ലോകത്തിന്‌ പരിചയപ്പെടുത്തുവാന്‍ നിയോഗിതനാണ്‌. അതുകൊണ്ട്‌ അദ്ദേഹം ശുശ്രൂഷ നിര്‍വ്വഹിക്കുന്നത്‌ ക്രിസ്‌തുവിന്റേതിന്‌ ആമുഖമായിട്ടാണ്‌. യോഹന്നാന്റെ പ്രസംഗത്തിലൂടെനീളം പുതിയ നീതി സങ്കല്‌പത്തിന്റെയും പങ്കുവയ്‌ക്കലിന്റെ യും സന്ദേശമാണ്‌ മുഴങ്ങുന്നത്‌. ഈ സാമൂഹ്യമാറ്റത്തിന്റെ അരങ്ങേറ്റമാണ്‌ യേശുവിന്റെ ശുശ്രൂഷയിലും നാം തുടര്‍ന്നു കാണുന്നത്‌. യേശു രാഷ്‌ട്രീയ-സാമ്പത്തിക രംഗങ്ങളില്‍ നേരിട്ട്‌ ഇടപെടും എന്ന സൂചന ഇവിടെ ഇല്ല. എന്നാല്‍ തിരുപ്പിറവിയുടെ പ്രത്യാഘാതം ഈ മേഖലകളില്‍ അലയടിക്കും എന്ന്‌ വ്യക്തമാവുകയാണിവിടെ.


ലൂക്കോസിന്റെ സുവിശേഷം നാലാം അദ്ധ്യായത്തില്‍ യേശുവിന്റെ നിയോഗം സംബന്ധിച്ച ആത്മബോധമാണ്‌ യേശയ്യാവിന്റെ പുസ്‌തകത്തില്‍ നിന്നു വായിക്കാന്‍ യേശുവിന്‌ പ്രേകരമാകുന്നത്‌. യേശു വായിക്കുന്നു, “ദരിദ്രരോട്‌ സുവിശേഷം അറിയിക്കുവാന്‍ കര്‍ത്താവ്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നതിനാല്‍ അവന്റെ ആത്മാവ്‌ എന്റെ മേലുണ്ട്‌. ഹൃദയം തകര്‍ന്നവരെ സൗഖ്യമാക്കുവാനും തടവുകാര്‍ക്കു മോചനവും കുരുടര്‍ക്ക്‌ കാഴ്‌ചയും പ്രഖ്യാപിക്കുവാനും പീഡിതരെ വിടുവിക്കുവാനും കര്‍ത്താവിന്റെ പ്രസാദവര്‍ഷം വിളംബരം ചെയ്യുവാനും എന്നെ അയച്ചിരിക്കുന്നു” (ലൂക്കോസ്‌ 4:18). മൗലീകമായ സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക്‌ ക്രിസ്‌തുവിന്റെ ശുശ്രൂഷ തുട ക്കം കുറിക്കുമെന്നാണ്‌ ഇവിടത്തെ സൂചന. ജൂബിലി (കര്‍ത്താവിന്റെ പ്രസാദവര്‍ഷം) സംബന്ധിച്ച വേദഭാഗങ്ങളിലെയെല്ലാം പരാമര്‍ശവും അതുതന്നെ വ്യക്തമാക്കുന്നു. നീതിപൂര്‍വ്വകമായ പുനഃക്രമീകരണമാണല്ലോ യോവേല്‍ വര്‍ഷത്തില്‍ സംഭവിക്കുന്നത്‌. ഇത്‌ മ്‌ശിഹായുടെ ഭരണവുമായി അടിസ്ഥാനപരമായി ബന്ധമുള്ള ആശയമാണ്‌. യേശുവിന്റെ ദേവാലയ ശുദ്ധീകരണം അനീതിയോടും ചൂഷണത്തോടുമുള്ള ആത്മരോഷത്തിന്റെ നേര്‍ പ്രതികരണമായി കാണേണ്ടതുണ്ട്‌. ഇവയെല്ലാം ക്രിസ്‌ തുവിന്റെ ജനനത്തില്‍ ത്തന്നെ ചൂണ്ടിക്കാണിക്കപ്പെടുന്നു.


യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട്‌ നടന്നതായി പരാമര്‍ശിക്കപ്പെടുന്ന ശിശുക്കളുടെ കൂട്ടക്കൊല രാഷ്‌ട്രീയമായ ഒരു പ്രതിക്രിയാശ്രമമാണ്‌. നീതിലോകം സൃഷ്‌ടിക്കപ്പെടാന്‍ പോകുന്നു എന്നു ഭയപ്പെട്ട കിരാതനായ ഒരു ഭരണാധികാരിയുടെ, യേശുവിന്റെ ജനനത്തോടുള്ള നിഷ്‌ ഠൂര പ്രതികരണമാണിത്‌. അനീതിയുടെ മേഖലയില്‍ നീതി സമൂഹത്തിന്റെ സൃഷ്‌ടി അധമന്മാരായ ഭരണാധികാരികളില്‍ ജനിപ്പിക്കുന്ന ഭയവും അരക്ഷിതബോധവും എത്ര വലുതാണ്‌ എന്നാണ്‌ ഇവിടെ കാണുന്നത്‌. ഭൗതീക വളര്‍ച്ചയുടെ മധ്യത്തിലും അനീതിയുടെയും അടിമത്തത്തിന്റെയും സാധ്യത സംഭവ്യമെ ന്നും അതിനെതിരെയുള്ള നിരന്തര പോരാട്ടം ദൈവരാജ്യത്തിന്റെ പ്രാഥമിക നിയോഗമാണെന്നും വ്യക്തം.
അതായത്‌ വിപ്ലവകരങ്ങളായ മാറ്റങ്ങളാണ്‌ ക്രിസ്‌തുവിന്റെ ജനനവുമായി ബന്ധപ്പെട്ട്‌ പുതിയ നിയമഭാഗങ്ങളില്‍ നാം വായിക്കുന്നത്‌. അതുകൊണ്ട്‌ ജനനപ്പെരുന്നാള്‍ തിരുപ്പിറവിയുടെ ആവര്‍ത്തിത അനുഷ്‌ഠാനവും അതു നല്‍കുന്ന ആഹ്ലാദവും കൊണ്ട്‌ അവസാനിക്കുന്ന ഒന്നല്ല. നേരെ മറിച്ച്‌ നാം ജീവിക്കുന്ന അനീ തി നിറഞ്ഞ സാമൂഹ്യ-സാമ്പത്തിക-രാഷ്‌ട്രീയ ഘടനയ്‌ക്ക്‌ വെല്ലുവിളി സൃഷ്‌ടിക്കുന്ന നീതി സമൂഹത്തിന്റെ കെട്ടുപണിക്ക്‌ നിരന്തരമായ പ്രേരണ നല്‍കുന്ന അനുഭവമായി ക്രിസ്‌മസ്‌ ആഘോഷം പരിണമിക്കേണ്ടതുണ്ട്‌. നാം ജീവിക്കുന്ന സമൂഹത്തിന്‌ ഗുണകരമായ മാറ്റം വരുത്തുന്ന ക്രിസ്‌തു സാന്നിധ്യമായി നാം ഭവിക്കേണ്ടതിന്റെ ആവശ്യകത നമ്മെ അനുസ്‌മരിപ്പിക്കുന്ന സംഭവമായി പിറവിപ്പെരുന്നാള്‍ ആകേണ്ടിയിരിക്കുന്നു.


സാമൂഹ്യ-രാഷ്‌ട്രീയ മേഖലകളില്‍ സഭയുടെ സാന്നിധ്യം ഇന്ന്‌ അനുചിതമായി കാണുന്നു. സ്വന്തം കാര്യത്തിനും ലാഭത്തിനും വേണ്ടിയുള്ള ഇടപെടലുകള്‍ ആശാസ്യമല്ല. എന്നാല്‍ ധര്‍മ്മയുദ്ധം ചെയ്യേണ്ട സാഹചര്യങ്ങളില്‍ നാം മടിച്ചു പിന്മാറുകയല്ല; നമ്മുടെ ഇടപെടലുകള്‍ നീതി സമൂഹസൃഷ്‌ടി ലക്ഷ്യമാക്കി മുന്നോട്ടു പോകുവാനുള്ള കരുത്താര്‍ ജ്ജിക്കുകയാണാവശ്യം. ദൈവപുത്രന്റെ ജനനത്തിലൂടെ രൂപം പ്രാപിച്ച പുതിയ മനുഷ്യവംശം നീതി സമൂഹവും അതിന്റെ അടിസ്ഥാന സ്വഭാവം നീതിപൂര്‍വ്വകമായ ലോകക്രമത്തിനുവേണ്ടിയുള്ള നിരന്തര പോരാട്ടവുമാണെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. അ പ്രധാന വിഷയങ്ങളെ പ്രതി ഭിന്നിച്ചു നില്‍ക്കുന്ന സഭാംഗങ്ങള്‍ക്കും കലാപത്തിന്‌ നേതൃത്വം നല്‍കുന്നവര്‍ക്കും ഈ അടിസ്ഥാന വസ്‌തുത തിരിച്ചറിയാന്‍ ദൈവം വിവേകം നല്‍കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗ്ഗീയ മഹത്വവും സൗഭാഗ്യങ്ങളും വിട്ട്‌ മനുഷ്യനായി പിറന്ന ദൈവപുത്രന്‌ നീതിനിയോഗങ്ങളെപ്പറ്റി വ്യത്യസ്‌ത കാഴ്‌ ചപ്പാടാണ്‌ ഉള്ളതെന്ന്‌ മനസ്സിലാക്കുവാന്‍ കാലമെത്ര വേണ്ടിവരുമെന്നറിയില്ല. ഈ വര്‍ഷത്തെ ജനനപ്പെരുന്നാളില്‍ പുല്‍ക്കൂട്ടിലെ ശിശു നമുക്ക്‌ പ്രബുദ്ധ ചിന്തകള്‍ സമ്മാനിക്കട്ടെ എന്ന്‌ ആശംസിക്കുന്നു.
എല്ലാവര്‍ക്കും അനുഗൃഹീതമായ ക്രിസ്‌മസും സന്തോഷപ്രദമായ പുതുവത്സരവും നേര്‍ന്നുകൊണ്ട്‌
സസ്‌നേഹം,
നിങ്ങളുടെ
അത്താനാസ്യോസ്‌ തോമസ്‌
മെത്രാപ്പോലീത്ത.

ഡയോസിസൻ ബുള്ളറ്റിൻ 2010 ഡിസംബർ

കൂട്ടുമോ കുറയ്ക്കുമോ?

കണ്ടനാട് ഡയോസിസന്‍ ബുള്ളറ്റിന്‍ ഡിസംബര്‍‍ ലക്കം മുഖപ്രസംഗം

‘സഭാതര്‍ക്കം:മധ്യസ്ഥ പരിഹാര സാധ്യത തേടണമെന്ന്‌ ഹൈക്കോടതി’ 2010 നവംബര്‍ 25-ആം തീയതിയിലെ മലയാള മനോരമ ദിനപത്രത്തില്‍ വന്ന ഒരു വലിയ തലക്കെട്ടാണ്‌ ഇത്‌. കണ്ടനാട്‌ ഭദ്രാസനത്തില്‍ പ്പെട്ട ഓണക്കൂര്‍ സെഹിയോന്‍ പള്ളി സംബന്ധിച്ച ഒരു പരാതി പരിഗണിക്കുമ്പോഴാണ്‌ ജസ്റ്റിസ്‌മാരായ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, പി. ഭവദാസന്‍ എന്നിവര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്‌. മദ്ധ്യസ്ഥതയിലൂടെ സഭാതര്‍ക്കം അവസാനിപ്പിക്കുന്നതിനുള്ള സാധ്യത ഇരുപക്ഷം അഭിഭാഷകരും കക്ഷികളുമായി ചര്‍ച്ച ചെയ്‌ത്‌ രണ്ടാഴ്‌ചയ്‌ ക്കകം കോടതിയെ അറിയിക്കുവാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഒന്നായിപ്പോകാന്‍ സാധിക്കാത്തപക്ഷം രമ്യതയില്‍ കണക്കുകള്‍ തീര്‍ത്തു പിരിയാനുള്ള സാധ്യ തയും ആരായേണ്ടതാണെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.

ഇത്തരം ഒരു നിര്‍ദ്ദേശം നല്‍കാന്‍ ബഹു: കോടതിയെ പ്രേരിപ്പിച്ചത്‌ രണ്ടു വസ്‌തുതകളാണുപോലും! (1) മലങ്കരസഭാതര്‍ക്കം ഒരു നൂറ്റാണ്ടിലധികമായി കോടതിയില്‍ അനന്തമായി നീളുന്നു. (2) ഇതു സംബന്ധിച്ച കേസുകളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിച്ചു വരുന്നു.


സഭാകേസ്‌ മാത്രമല്ല ഏതൊരു തര്‍ക്കവും-വ്യക്തികള്‍ തമ്മിലുള്ളതായാലും സമൂഹങ്ങള്‍ തമ്മിലുള്ളതായാലും-പരസ്‌പരം ഒത്തുതീര്‍പ്പാകുന്നതാണ്‌ ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗം എന്നത്‌ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്‌. അതിനാണ്‌ സധാരണഗതിയില്‍ ആളുകള്‍ ശ്രമിക്കാറുള്ളതും. ഇക്കാര്യം മലങ്കരസഭയി ലെ ഇരു കക്ഷികളുടെയും നേതൃത്വത്തിന്‌ അറിയാത്ത കാര്യമല്ല. ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ ഇന്‍ഡ്യയുടെ ജുഡീഷ്യറി തീര്‍പ്പുകല്‌പിച്ച ശേഷവും വിധിയില്‍ പഴുതുകള്‍ തേടുന്ന വിഭാഗത്തെ പ്രത്യേക അധികാരങ്ങളൊന്നുമില്ലാത്ത മധ്യസ്ഥര്‍ക്ക്‌ എങ്ങനെ സ്വാധീനിക്കുവാനും അനുസരിപ്പിക്കുവാനും കഴിയും എന്നതാണ്‌ പ്രശ്‌നം. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ തങ്ങള്‍ക്കനുകൂലമല്ലെങ്കില്‍ അവര്‍ ഇടയും. ഇന്‍ഡ്യയുടെ പരമോന്നത കോടതിയില്‍ രണ്ടാം പ്രാവശ്യവും അനുകൂലമല്ലാത്ത വിധിയുണ്ടായിക്കഴിഞ്ഞപ്പോഴാണ്‌ (1995 ല്‍) മേല്‍പ്പറ ഞ്ഞ വിഭാഗത്തിന്‌ ‘സഭാതര്‍ക്കം കോടതിക്കു വെളിയില്‍ വച്ചു തീര്‍ക്കണം’ എന്ന ആവശ്യം കലശലായി അനുഭവപ്പെടാനും അതിനുവേണ്ടി മുറവിളി കൂട്ടാനും തോന്നിയത്‌. വേണമെങ്കില്‍ കേസുകള്‍ ഇനിയും നൂറ്റാണ്ടുകള്‍ വലിച്ചുനീട്ടാന്‍ സാധിക്കുമെന്ന്‌ ആ കക്ഷിയുടെ നേതാവിന്റെ പ്രഖ്യാപനം ഇതിനോടു ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌. കോടതിക്കുവെളിയില്‍ വച്ചു തീര്‍ക്കണമെന്ന്‌ പറഞ്ഞാല്‍ ഗുണ്ടായിസം വഴി അവസാനിപ്പി ക്കണം എന്നാണ്‌ അവര്‍ അര്‍ത്ഥമാക്കുന്നത്‌. ഇത്‌ ബ: കോടതി ഒഴികെ എല്ലാവര്‍ക്കും അറിയാം. സഭ ഒന്നാണെന്നു കോടതി പറയുമ്പോള്‍ സഭ പങ്കുവച്ചു പിരിയണം എന്നാണ്‌ ഈ കക്ഷിനേതാക്കളുടെ ആവശ്യം. കോടതി നിര്‍ദ്ദേശപ്രകാരം വി. കുര്‍ബ്ബാന അര്‍പ്പിക്കാനെത്തിയ ഓര്‍ത്തഡോക്‌സ്‌ വികാരിയുടെ മേല്‍ തിളച്ച വെള്ളമൊഴിച്ചു തലതല്ലിപ്പൊളിച്ച കേസ്‌ നിലവിലുള്ള പള്ളിയാണ്‌ ഓണക്കൂര്‍ സെഹിയോന്‍. ഈ പശ്ചാത്തലത്തില്‍ ബഹു. ഹൈക്കോടതിയുടെ മേലുദ്ധരിച്ച നിര്‍ ദ്ദേശം എത്രമാത്രം പ്രായോഗികവും നിര്‍ദ്ദോഷകരവുമായി കാണാനാകും? പണ്ഡിതരായ ന്യായാധിപരുടെ ഈ വിഷയത്തിലുള്ള അറിവു കുറവെന്നോ, വശംവലിയെന്നോ വിലയിരുത്തിയാല്‍ ജുഡീഷ്യറി എന്ന സ്ഥാപനത്തിനായിരിക്കുമല്ലോ മോശം.


സഭാകേസ്‌ നീണ്ടുപോകുന്നതിനും അതില്‍ ഓരോ വിധിക്കുശേഷവും കേസുകളുടെ എണ്ണം പെരുകുന്നതിനും പരോക്ഷമായ പങ്ക്‌ കോടതിക്കുമില്ലേ? കേസുകള്‍ സമഗ്രമായി പഠിക്കുകയും പ്രതിവാദങ്ങള്‍ ഉയരാത്തവിധം പഴുതടഞ്ഞതും നിര്‍ണ്ണായകവും ബഹുവ്യാഖ്യാന സാധ്യതയില്ലാത്തതുമായ വിധി പ്രസ്‌താവിക്കുകയും ചെയ്‌താല്‍ കേസുകളുടെ നീളത്തിനും എണ്ണത്തിനും കുറവു വരുന്നതാണ്‌. 1958 ല്‍ ഉണ്ടായ വിധിയെത്തുടര്‍ന്ന്‌ സഭ യോജിച്ചതല്ലേ? ഒരുപാധിയും കൂടാതെയായിരുന്നില്ലേ യോജിപ്പ്‌? വീണ്ടും പണ്ടു പരാജയപ്പെട്ട കക്ഷിയുടെ അവശിഷ്‌ടം പിളര്‍പ്പിനു തുനിഞ്ഞ്‌ വിരുദ്ധ നടപടികള്‍ക്കും നിയമയുദ്ധത്തിനും പുറപ്പെട്ടാല്‍ അതിന്റെ ഉദ്ദേശ്യം മനസ്സിലാക്കുവാനുള്ള ബുദ്ധികൂര്‍മ്മത എല്ലാവര്‍ക്കും വേണ്ടതല്ലേ? പോകട്ടെ, വീണ്ടും മുഖ്യവിധി ഉണ്ടായിക്കഴിഞ്ഞപ്പോള്‍ ‘സഭാതര്‍ക്കപരിഹാരം കോടതിക്ക്‌ വെളിയില്‍’, ‘രമ്യമായി പങ്കിട്ടു പിരിയണം’ മുതലായ മുറവിളി ഉയര്‍ത്തുന്നത്‌ എത്ര ബാലിശവും വഞ്ചനാപരവുമാണ്‌! അതിന്റെ അനുരണനങ്ങള്‍ കോടതിയില്‍ നിന്നുമുണ്ടായാലോ? കോടതിവിധിയുടെ ആധികാരികതയിലും ബലത്തിലും പ്രായോഗികതയിലും ന്യായാധിപര്‍ തന്നെ സന്ദേഹിക്കുന്നതായല്ലേ പൊതുജനത്തിനു തോന്നുക?


കണ്ടില്ലേ, യാക്കോബായ ക്രിസ്‌ത്യാനി സഭ പ്രസ്‌തുത കോടതി നിര്‍ദ്ദേശത്തെ വിശദമായും വിസ്‌താരമായും സ്വാഗതം ചെയ്‌തത്‌. സുപ്രീംകോടതിവിധിയുടെ വെളിച്ചത്തില്‍ കീഴ്‌ക്കോടതികളില്‍ നിന്ന്‌ അനുകൂലമായ തീരുമാനം അവര്‍ക്ക്‌ പ്രതീക്ഷിക്കാനാവില്ല. നിയമനിഷേധത്തിലൂടെയും അക്രമ മാര്‍ഗ്ഗങ്ങളിലൂടെയും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന സഭയാണത്‌. അവയ്‌ക്ക്‌ ‘വിശ്വാസസംരക്ഷണം’, ‘പ്രാര്‍ത്ഥാനായജ്ഞം’ എന്നൊക്കെയാണ്‌ ഓമനപ്പേരുനല്‍കി ജനത്തെ കബളിപ്പിക്കുന്നത്‌.

ബഹു. ഹൈക്കോടതിയുടെ വിലപ്പെട്ട ഈ നിര്‍ദ്ദേശം വളരെ വൈകിപ്പോയി എന്ന്‌ പറയാതെ വയ്യ. മുഖ്യ കേസ്‌ ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക്‌ വന്നപ്പോഴെങ്കിലും ഈ നിര്‍ദ്ദേശം വച്ചിരുന്നെങ്കില്‍ മനസ്സിലാകുമായിരുന്നു. സുപ്രീംകോടതിയുടെ വിധിയും കഴിഞ്ഞ്‌ ഈ നിര്‍ദ്ദേശം വയ്‌ക്കുന്നതിന്റെ ഔചിത്യം ദുരൂഹമാണ്‌. അതുകൊണ്ടാണ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാനേതൃത്വം സുപ്രീംകോടതിവിധിയുടെയും സഭാഭരണഘടനയുടെയും അടിസ്ഥാനത്തില്‍ ഏത്‌ ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകള്‍ക്കും തയ്യാറാണെന്ന്‌ വ്യക്തമാക്കിയിട്ടുള്ളത്‌. മലങ്കരസഭയുടെ പള്ളികളെല്ലാം 34-ലെ ഭരണഘടന പ്രകാരമാണ്‌ ഭരിക്കപ്പെടേണ്ടതെന്ന്‌ സുപ്രീംകോടതിവിധിയില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. 1958 ല്‍ യോജിച്ച സഭയിലെ പള്ളികളെല്ലാം മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനിസഭയുടേതാണ്‌. അവയെല്ലാം സഭാഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെട്ടിരുന്നതാണല്ലോ. പള്ളികള്‍ കൈവിട്ടു പോകാതിരിക്കാന്‍ യാക്കോബായക്കാര്‍ ഏത്‌ അടവും മാര്‍ഗ്ഗവും അവലംബിക്കും. സാധാരണ പള്ളികള്‍ പലതിനും ‘സിംഹാസനപ്പള്ളികള്‍’ എന്ന്‌ പുനര്‍ നാമകരണം ചെയ്‌തു സ്വന്തമാക്കുവാന്‍ ശ്രമിക്കുന്നത്‌ കാണാമല്ലോ.


സുപ്രീംകോടതിവിധിക്ക്‌ വിപരീതമാകരുതല്ലോ പിന്നീടുണ്ടാകുന്ന വിധികള്‍. അപ്പോള്‍ സഭാകേസുകള്‍ക്ക്‌ മദ്ധ്യസ്ഥതയിലൂടെ പരിഹാരം കാണാമെന്ന്‌ പറയുമ്പോള്‍ അത്‌ സുപ്രീംകോടതിവിധിക്കും ഭരണഘടനയ്‌ക്കും അനുസൃതമായിരിക്കണമെന്ന്‌ അനുമാനിക്കാം.


ചില ജഡ്‌ജിമാര്‍ സഭാകേസുകള്‍ കേള്‍ക്കാന്‍ വിരക്തിയും വിസമ്മതവും പ്രകടിപ്പിക്കുന്നതായി പറഞ്ഞുകേള്‍ ക്കുന്നുണ്ട്‌. ന്യായാധിപരാണെങ്കിലും കേസുകള്‍ കേള്‍ക്കുന്ന കാര്യത്തില്‍ ഒരു ‘ചോയ്‌സ്‌’ പാടുള്ളതാണോ ആവോ! മടിയന്മാരും മടയന്മാരുമായ കുട്ടികളെ പഠിപ്പിക്കുകയില്ലെന്ന്‌ ഒരദ്ധ്യാപകന്‌ പറയാനാകുമോ?

നീതിനിര്‍വ്വഹണത്തിന്റെ പ്രതീകം കണ്ണുകള്‍ മൂടിക്കെട്ടി, ഒരു കയ്യില്‍ വാളും മറുകയ്യില്‍ തുലാസുമായി നില്‍ ക്കുന്ന വ്യക്തിയുടേതാണ്‌. മുഖം നോക്കാതെ, പക്ഷപാത മോ, ചാഞ്ചാട്ടമോ കൂടാതെ, നിര്‍ഭയം സത്യസന്ധമായി വിധികല്‌പിക്കണമെന്നാണല്ലോ അതിന്റെ സൂചന.

അനുരഞ്‌ജനത്തിലൂടെ തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരം കാണുക എന്ന കേവലവും ശുദ്ധവുമായ കാഴ്‌ചപ്പാടില്‍ ബഹു. ഹൈക്കോടതിയുടെ നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണ്‌. പക്ഷേ, പ്രശ്‌നപരിഹാരത്തിന്‌ എങ്ങനെയും കോടതിയെ ഒഴിവാക്കുവാന്‍ എതിര്‍ കക്ഷികളില്‍ ഒരുകൂട്ടര്‍ ശ്രമിക്കുമ്പോള്‍ ഈ നിര്‍ദ്ദേശം പ്രശ്‌നപരിഹാരത്തിന്‌ ആക്കം കൂട്ടുമോ കുറയ്‌ക്കുമോ എന്ന്‌ കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

കുറിഞ്ഞി പള്ളിയില്‍‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു


കോലഞ്ചേരി: കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ & സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലെ പ്രധാന പെരുന്നാളിന്‌ ആരംഭം കുറിച്ച്‌ 2010 ഡിസംബര്‍‍ 8 ബുധനാഴ്‌ച അങ്കമാലി ഭദ്രാസത്തിന്റെ അഭി. യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ്‌ റമ്പാന്‍, ഫാ. യാക്കോബ്‌ തോമസ്‌ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ബഹുമാനപ്പെട്ട ജില്ലാ കോടതിയുടെ ഉത്തരവനുസരിച്ച്‌ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓര്‍ത്തഡോക്‌സ്‌, യാ ക്കോബായ വിഭാഗങ്ങള്‍ ഒന്നിടവിട്ട്‌ ആഴ്‌ചയില്‍ പള്ളിയില്‍ ശുശ്രൂഷ നടത്തിവരികയാണ്‌. കഴിഞ്ഞ തിങ്കളാഴ്‌ച ബഹു. കേരളാ ഹൈക്കോടതിയില്‍ നിന്ന്‌ പെരുന്നാള്‍ നടത്തിപ്പിനായി പ്രത്യേക ഉത്തരവ്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‌ ലഭിച്ചിരുന്നു. ഈ ഉത്തരവനുസരിച്ചാണ്‌ ഇന്നേദിവസം പെരുന്നാളിന്റെ ചടങ്ങുകള്‍ നടത്തപ്പെട്ടത്‌. പെരുന്നാളിന്റെ ചടങ്ങുകള്‍ തടസ്സപ്പെടുത്തുന്നതിനും പള്ളിയിലെ പ്രധാന പെരുന്നാള്‍ അലങ്കോലപ്പെടുത്തുന്നതിനും യാക്കോബായ വിഭാഗം നടത്തിയ നീക്കങ്ങളില്‍ പ്രതിഷേധിച്ച്‌ വി. കുര്‍ബ്ബാനാനന്തരം പള്ളിയില്‍ വച്ച്‌ പ്രതിഷേധയോഗം നടത്തി. പള്ളി വികാരി ചിറക്കടകുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. അഭി. യൂഹാനോന്‍ മാര്‍ പോളികാര്‍പോസ്‌ പ്രസംഗിച്ചു. ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ നീതിപൂര്‍വ്വം ലഭിക്കുന്ന അവകാശങ്ങള്‍ ക്കുവേണ്ടി സഭ ഒന്നടങ്കം നിലപാടെടുത്ത്‌ പ്രവര്‍ത്തിക്കുമെന്നും ഏത്‌ പ്രതിസന്ധികളെയും അതിജീവിക്കുവാന്‍ സഭ സന്നദ്ധമാണെന്നും അഭി. തിരുമേനി ഓര്‍മ്മിപ്പിച്ചു. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ്‌ റമ്പാന്‍, ഫാ. യാക്കോബ്‌ തോമസ്‌, ട്രസ്റ്റിമാരായ കെ.വി. മാത്തുക്കുട്ടി, തോമസ്‌ ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു. പെരുന്നാളിന്റെ ഭംഗിയായ നടത്തിപ്പിലേയ്‌ക്ക്‌ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുവാന്‍ യോഗം തീരുമാനിച്ചു.

മൂവാറ്റുപുഴ കത്തീഡ്രല്‍ പെരുന്നാള്‍

മൂവാറ്റുപുഴ: കണ്ടനാട്‌ ഭദ്രാസന ആസ്ഥാന ദേവാലയത്തില്‍ മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2010 ഡിസംബര്‍ 18, 19 (ശനി, ഞായര്‍) തീയതികളില്‍ അഹമ്മദാബാദ്‌ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത അഭി. ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.