ഈ ലേഖയില്‍‍ തിരയുക

വിദേശ മെത്രാന്‍ വാഴ്ച സഭാ സമാധാനത്തിനായി വരച്ച സമാന്തരരേഖ: ഡി.ബാബു പോള്‍




ഡോ.ഡി.ബാബു പോളുമായുളള പ്രദക്ഷിണം അഭിമുഖം

ചോദ്യം- സഭയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉരുണ്ടു് കൂടുകയാണല്ലോ വിദേശമെത്രാന്റെ വാഴിയ്ക്കലും മറ്റും.



സൂക്ഷ്മമായി ചിന്തിച്ചാല്‍ അടുത്ത കാലത്തെ വിവാദമായ വിദേശ മെത്രാന്‍ വാഴ്ച സഭാ സമാധാനത്തിനായി വരച്ച ഒരു സമാന്തരരേഖയാണു് എന്നു് എനിയ്ക്കു് തോന്നുന്നു. അതിന്റെ പ്രത്യക്ഷ മാനവും പരോക്ഷ സൂചനയും മനസ്സിലാക്കിയ ചിലരും മനസ്സിലാക്കാത്ത പലരും ഒരുപോലെ അതിനെ വിമര്‍ശിയ്ക്കുന്നതില്‍ നിന്നും നമുക്കു് മനസ്സിലാകുന്നതു് അതല്ലേ?


ഞാന്‍ പൂര്‍ണ്ണമായും യാക്കോബായ സഭയിലെ അംഗമാണു്. പാത്രിയര്‍ക്കീസ് ബാവായുമായി ഇപ്പോഴും നേരിട്ടു് ബന്ധപ്പെടാറുണ്ടു്. അതുകൊണ്ടു് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായ പ്രകടനത്തിനു് എനിയ്ക്കു് പരിമിതിയുണ്ടു്.



എങ്കിലും സഭ ഒന്നാണെന്ന കാഴ്ചപ്പാടാണു് എനിയ്ക്കുളളതു്. ഇപ്പോഴത്തെ കാറും കോളും നിറഞ്ഞ അന്തരീക്ഷം ഇന്നല്ലെങ്കില്‍ നാളെ മാറുക തന്നെ ചെയ്യും. പലപ്പോഴും വിവാദങ്ങള്‍ ഉണ്ടാകുന്നതു് അനാവശ്യമായും അനവസരത്തിലുമാണു്. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കാഴ്ചപ്പാടില്‍ ഈ മെത്രാന്‍ വാഴ്ച വിവാദമായതു് സത്യത്തില്‍ പലരെയും അദ്ഭുതപ്പെടുത്തുന്നുണ്ടു്.



പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കരയിലെ അനധികൃതമായ ഇടപെടലുകളാണു് മലങ്കരസഭയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയതെന്നു് പറയുന്ന ഓര്‍ത്തഡോക്സ് പക്ഷക്കാര്‍ അതേ രീതിയിലുളള ഒരു തിരിച്ചടി പാത്രിയര്‍ക്കീസ് ഭാഗത്തിനു് നല്‍കാന്‍ നടത്തിയ ആസൂത്രിതമായ ഒരു ശ്രമമെന്ന നിലയില്‍ വളരെ ഗൌരവത്തോടെയാണു് എല്ലാവരും ആദ്യം ആ സംഭവത്തെ വീക്ഷിച്ചതു്. ആ വഴി കാര്യങ്ങള്‍ നീങ്ങിയാല്‍ തല്‍ക്കാലം ചില പ്രശ്നങ്ങള്‍ ഉണ്ടായാലും ആത്യന്തികമായ ഒരു സമാധാനശ്രമത്തില്‍ അതു് എത്തിച്ചേരുമായിരുന്നു എന്നു് കരുതുന്നവര്‍ പാത്രിയര്‍ക്കീസ് പക്ഷത്തു് പോലും ഉണ്ടായിരുന്നു.



എന്നാല്‍ ഈ സംഭവം പൂര്‍വ്വവൈരാഗ്യം തീര്‍ക്കാനുളള അവസരമാക്കാന്‍ സ്വാധീനശക്തിയുളള ചിലര്‍ ശ്രമിച്ചെന്ന തോന്നലാണു് പിന്നീടു് തുടരെയുണ്ടായ വാര്‍ത്താ വിവാദങ്ങളില്‍ നിന്നു് തോന്നുന്നതു്.





ഇതാണു് മലങ്കരയുടെ ഇരുപക്ഷത്തെയും ശാപം ധിരമായ നടപടികള്‍ക്കു് തുനിയുന്നവര്‍ക്കു് പിന്‍തുണ നല്‍കാതെ അവര്‍ക്കെതിരെ ഒളിയമ്പു് എയ്യുന്ന വികലമായ മനസ്ഥിതി മാറാതെ ഈ സഭ നന്നാവില്ല എന്നു് തോന്നിപ്പോവുന്നു.



വിദേശ മെത്രാന്‍ വാഴ്ച സമാധാനത്തിനു് വഴിതുറക്കുമായിരുന്നു എന്നു് പറയുന്നതില്‍ വലിയ വൈരുധ്യമില്ലേ. ?



വൈരുധ്യത്തില്‍ നിന്നാണു് വൈവിധ്യമുണ്ടാകുന്നതു്. വൈവിധ്യങ്ങളില്‍ നിന്നാണു് സമാനതകള്‍ ജനിയ്ക്കുന്നതു്.



അന്ത്യോഖ്യന്‍ സഭയില്‍ നിരവധി വംശീയ ഗ്രൂപ്പുകളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം എപ്പോഴും ഉണ്ടായിരുന്നു. അബ്ദേദ് മിശിഹായുടെ കാലത്തൊഴികെ അവയൊന്നും ചൂഷണം ചെയ്യാന്‍ മലങ്കര സഭയിലെ ഒരു വിഭാഗവും പരിശ്രമിച്ചിട്ടില്ല. യാക്കോബ് ത്യതീയന്‍ പാത്രിയര്‍ക്കിസ് ബാവാ കാലം ചെയ്തപ്പോള്‍ സുറിയാനിആകമാന സൂന്നഹദോസിനു് അന്നത്തെ കാതോലിക്കാ ബാവ ഒരു നോട്ടീസ് അയച്ചാല്‍ ഫലമുണ്ടാകുമായിരുന്നു. മറ്റൊരു പാത്രിയര്‍ക്കിസ് ഉണ്ടാകുവാനുളള സാധ്യതയും ഉണ്ടാകുമായിരുന്നു. അത്തരം സാധ്യതകള്‍ ചര്‍ച്ചകളിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കുമായിരുന്നു.



സമാനമായ ഒരു സാഹചര്യം ഉണ്ടാകുവാന്‍ ഇപ്പോഴും സാധ്യത ഇല്ലാതില്ല. മലങ്കരയിലെ ഭിന്നത തങ്ങള്‍ മുതലെടുക്കുന്നതുപോലെ തങ്ങളിലെ ഭിന്നത മലങ്കരക്കാരും മുതലെടുക്കുമെന്നൊരുതോന്നല്‍ അന്ത്യോഖ്യക്കാര്‍ക്കു് ഉണ്ടായിരുന്നു എങ്കില്‍ മലങ്കര പ്രശ്നങ്ങള്‍ എന്നേ പരിഹരിയ്ക്കപ്പെടുമായിരുന്നു.



ഇപ്പോഴത്തെ മെത്രാന്‍വാഴ്ച മലങ്കര സഭയിലെ സുന്നഹദോസ് അംഗങ്ങളുടെ പൂര്‍ണ്ണ സഹകരണത്തിലും യോജിപ്പിലും ആണു് നടന്നിരുന്നതെങ്കില്‍ തീര്‍ച്ചയായും അത് അന്ത്യോഖ്യന്‍ സഭയെ ചിന്തിപ്പിയ്ക്കുമായിരുന്നു. ആ ചിന്ത തീര്‍ച്ചയായും സഭാ യോജിപ്പില്‍ എത്തുമായിരുന്നു എന്നു് തന്നെയാണു് ഞാന്‍ ചിന്തിയ്ക്കുന്നതു്.



അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസുമായി വ്യക്തിബന്ധം പുലര്‍ത്തുന്ന താങ്കള്‍ ഇങ്ങനെ ചിന്തിക്കുന്നത് ശരിയാണോ ?



അങ്ങനെ ചെയ്യണം എന്നല്ല ഞാന്‍ പറഞ്ഞതു്. അങ്ങനെ ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അതിന്റെ പരിണിതഫലങ്ങള്‍ എങ്ങനെയാകുമായിരുന്നു എന്നു് ചിന്തിച്ചു നോക്കി എന്നു മാത്രം.



ഇപ്പോഴത്തെ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് എല്ലാ അര്‍ത്ഥത്തിലും സമാധാന കാംക്ഷിയാണു്. പക്ഷെ അദ്ദേഹത്തിനു് മേല്‍ സമ്മര്‍ദ്ദങ്ങള്‍ ഏറെയാണു്.



യാക്കോബായ പക്ഷത്തുളള മെത്രാന്മാരും സമാധാനത്തെ സ്വാഗതം ചെയ്യുന്നവരാണു്. പക്ഷെ സ്വന്തം ബോദ്ധ്യത്തിനൊത്തു് പ്രവര്‍ത്തിയ്ക്കുവാന്‍ പലപ്പോഴും അവര്‍ക്കു് സാധിയ്ക്കാറില്ല. ഓര്‍ത്തഡോക്സ് പക്ഷത്തിനാണു് സഭയുടെ ഭാവി നിര്‍ണ്ണയിയ്ക്കാനാവുന്ന തീരുമാനങ്ങള്‍ കൈക്കൊളളാനാവുക എന്നാണ് ഞാന്‍ സൂചിപ്പിച്ചതു്. അതു് അപ്രകാരം ആയിരിയ്ക്കണം എന്നു് സൂചിപ്പിയ്ക്കാന്‍ ഞാന്‍ ആളല്ല.



സഭാ കാര്യങ്ങളില്‍ കോട്ടയം ഇടവകയുടെ ഈവാനിയോസ് തിരുമേനിയുടെ സമീപനങ്ങള്‍ ഓര്‍ത്തഡോക്സ് പക്ഷം കൂടുതലായി ഉള്‍ക്കൊള്ളേണ്ടതുണ്ടു്. ദൈവികസ്പര്‍ശം നേരിട്ടു് അനുഭവിച്ചിട്ടുളള തിരുമേനിയുടെ വാക്കുകളും പ്രവൃത്തികളും പ്രവാചക ദൌത്യമാണു് നിര്‍വ്വഹിക്കുന്നതു് എന്നാണു് എനിയ്ക്കു് തോന്നിയിട്ടുളളതു്.



*******

ചിത്രങ്ങള്‍‍



1) സ്വയംഭരണാവകാശമുള്ള സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ ആര്‍ച്ച് ഡയോസിസിന്റെ മെത്രാപ്പോലീത്തയായി വാഴിയ്ക്കപ്പെട്ട മോശ ഗോര്‍ഗുന്‍ മാര്‍ സേവേറിയോസ് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവയോടും കണ്ടനാടു് -കിഴക്കിന്റെ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയോടുമൊപ്പം. [ചിത്രത്തില്‍ ക്ലിക്കിയാല്‍ കൂടിയ പ്രമേയത്തിലുള്ള രൂപം പുതിയ ജാലകത്തില്‍ കാണാം. ](പൊതുഉപയോഗത്തിനു് പകര്‍‍‍പ്പനുമതിയുള്ള ഛായ)

2) ഡോ. ഡി ബാബു പോള്‍‍ (ഛായാ അവലംബം: പ്രദക്ഷിണം)


*****

പശ്ചാത്തലകണ്ണികള്‍







0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.