ഈ ലേഖയില്‍‍ തിരയുക

കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ഞായറാഴ്‌ച ആചരിച്ചു

മൂവാറ്റുപുഴ, ജനുവരി 31: കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ദിനവും കുടുംബസംഗമവും ഫെബ്രുവരി 21ന്‌ നടത്തുന്നതിന്റെ മുന്നോടിയായി ഇന്നു് ഭദ്രാസന ഞായറാഴ്‌ച ആയി ആചരിച്ചു ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയുടെ കല്പനപ്രകാരം ഇന്നു് ഇടവകകളില്‍ സഭക്കും ഭദ്രാസനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.

കോലഞ്ചേരിയില്‍ മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ്‌ പൗലോസ്‌ പ്രഥമന്‍ നഗറില്‍ (സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയം) ഫെബ്രുവരി 21ന്‌ നടക്കുന്ന ഭദ്രാസന ദിനാഘോഷത്തില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായും ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പൊലീത്തയും മറ്റു മെത്രാപ്പൊലീത്തമാരുമെല്ലാം പങ്കെടുക്കും. പരിപാടികളുടെ നടത്തിപ്പിനായി ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ ചെയര്‍മാനും, ഭദ്രാസന ചാന്‍സലര്‍ ഫാ. ഏബ്രഹാം കാരാമേല്‍ ഫാ. ബിനോയ്‌ ജോണ്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരുമായി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.

ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ ഫാ. മാത്യൂസ് കാഞ്ഞിരംപാറ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു

ഓണക്കൂര്‍, ജനുവരി 17: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശ വികാരിയെന്ന നിലയില്‍ ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ചെറിയാന്‍ പാലക്കാട്ടുമാലി കശീശയും ഒപ്പമുണ്ടായിരുന്നു.

ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയെ വികാരിയായി നിയമിച്ചുകൊണ്ടുള്ള ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കല്പന ശരിവച്ച എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ ഉത്തരവുമായി തലേ ഞായറാഴ്ച (ജനുവരി 10) കുര്‍ബാനയര്‍പ്പിക്കാനെത്തിയ ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയെയും ശുശ്രൂഷക്കാരെയും വിശ്വാസികളെയും വിമതന്‍മാരായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തിളച്ച വെള്ളവും മുളകുപൊടിയും കമ്പിവടിയും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഈ പൈശാചിക ആക്രമണത്തില്‍ പരിക്കേറ്റ ഫാ. മാത്യൂസ് കാഞ്ഞിരംപാറയടക്കമുള്ളവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇതിനിടെ വികാരി ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയ്ക്കും അദ്ദേഹത്തിന്റെ സഹവൈദീകര്‍ക്കും പോലീസ് ചുമതല നിര്‍വഹണത്തിനു് സംരക്ഷണം നല്‍കണമെന്നും അന്തിമവിധിയുണ്ടാകുന്നതുവരെ എതിര്‍ കക്ഷികള്‍ക്കു് ഒന്നിടവിട്ട ആഴ്ചയില്‍ തവണ നല്കണമെന്നും ജനുവരി 13 ചൊവ്വാഴ്ച ഹൈക്കോടതി ഇടക്കാലവിധി പുറപ്പെടുവിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒ. ഇരുപക്ഷത്തെയും വിളിച്ചുകൂട്ടി നടത്തിയ ചര്‍ച്ചയില്‍ ഇരുകൂട്ടര്‍ക്കും കുബാനയര്‍പ്പിക്കാന്‍ ക്രമം നിശ്ചയിച്ചു. ഇതുപ്രകാരമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വൈദീകന്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പിച്ചത്.

ആശുപത്രിക്കിടക്കയില്‍ നിന്നാണു് ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറ കുര്‍ബാനയര്‍പ്പിക്കാനെത്തിയതു്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നു് പിറവം സി.ഐ. കെ. ബിജുമോന്റെ നേതൃത്വത്തില്‍ വലിയ പോലീസ് സന്നാഹം പള്ളി പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടിവേണം: ശ്രേഷ്‌ഠ നിയുക്ത കാതോലിക്കാ

കോട്ടയം:ഓണക്കൂര്‍ സെഹിയോന്‍ പളളിയില്‍ കോടതി ഉത്തരവുമായി വി.കുര്‍ബ്ബാന അര്‍പ്പിക്കാനെത്തിയ ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയേയും ശൂശ്രൂഷകരെയും റോഡില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും പരസ്യമായി അക്രമം അഴിച്ചുവിടുകയും ചെയ്‌ത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിലെ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊളളണമെന്നും സമാധാനകാംക്ഷികളായ വിശ്വാസികള്‍ക്ക്‌ സ്വൈര്യജീവിതവും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്നും ഓര്‍ത്തഡോക്‌സ്‌ സഭയുടെ ശ്രേഷ്‌ഠ നിയുക്ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്താ അധിക്യതരോട്‌ ആവശ്യപ്പെട്ടു.

അക്രമം ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാര്‍ഗ്ഗമല്ലെന്നും പക്ഷെ ഏത്‌ അക്രമത്തെയും നേരിടാനുളള കരുത്ത്‌ സഭയ്‌ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

.

ഓണക്കൂര്‍ സെഹിയോന്‍ ഓര്‍ത്തഡോക്‌സ് പള്ളി സംഭവം: സഭാനേതാക്കള്‍ പരിക്കേറ്റവരെ കണ്ടു ‍

കോലഞ്ചേരി: ഓണക്കൂര്‍ സെഹിയോന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അതിഭീകരമായി മര്‍ദിച്ച വികാരി കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയെയും ശുശ്രൂഷകരെയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരും വൈദീകരും വിശ്വാസികളും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, കണ്ടനാട് പടിഞ്ഞാറു് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ സേവേറിയോസ്, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍‍ മാര്‍‍ പോളികോര്‍പ്പസ്, അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കോലാവോസ്, തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍ മാര്‍ മിലിത്തോസ്, പോത്താനിക്കാട് ഉമ്മിണിക്കുന്നു് പള്ളി വികാരി ഐസക് ചെനയപ്പിള്ളി കത്തനാര്‍, വടകരപ്പള്ളി വികാരി ജോയി കടുകുമാക്കില്‍ കശീശ കണ്ടനാട് കിഴക്ക് ഭദ്രാസന ചാന്‍സലര്‍ അബ്രാഹം കാരാമേല്‍ കശീശ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ദിദിമോസ് ബാവയുടെ സെക്രട്ടറി സാബു കുറിയാക്കോസ് കശീശ, ഏലിയാസ് ചെറുകാട് കശീശ തുടങ്ങി അനേകര്‍ അവരെ ഈദിവസങ്ങളില്‍ സന്ദര്‍ശിച്ചു.


ചിത്രം: ഓണക്കൂര്‍ സെഹിയോന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അതിഭീകരമായി മര്‍ദിച്ച വികാരി കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയെ അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കോലാവോസ് (നടുക്കു്), കണ്ടനാട് കിഴക്ക് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസിനോടൊപ്പം ജനുവരി 12നു് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍.



ചിത്രം: തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍ മാര്‍ മിലിത്തോസ് ജനുവരി 12നു് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയെ സന്ദര്‍ശിയ്ക്കുന്നു.



ചിത്രം: പോത്താനിക്കാട് ഉമ്മിണിക്കുന്നു് പള്ളി വികാരി ഐസക് ചെനയപ്പിള്ളി കത്തനാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയെ സന്ദര്‍ശിയ്ക്കുന്നു.

.

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അക്രമം

മുളന്തുരുത്തി: കാഞ്ഞിരമറ്റം മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഓര്‍ത്തഡോക്‌സുകാരുടെ വീതം കുര്‍‍ബാനക്കിടെ ശേഖരിച്ച തളികപ്പണം കുര്‍‍ബാന കഴിഞ്ഞശേഷം എണ്ണിക്കൊണ്ടിരിക്കെ തളികപ്പണത്തില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആക്രമിയ്ക്കുകയും പണം പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തതു് സംഘര്‍ഷത്തില്‍ കലാശിച്ചു.

പോലീസിന്റെ മധ്യസ്‌ഥതപ്രകാരം കോടതിവിധിയുണ്ടാകുന്നതുവരെയുള്ള ക്രമീകരണമായി ഒന്നിടവിട്ട ആഴ്‌ചയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി ഇടവകക്കാരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളി ഇടവകക്കാരും മാറിമാറി ആരാധന നടത്തിവരുന്ന മാര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭക്കാരുടെ തവണയായിരുന്ന ജനുവരി 10 ഞായറാഴ്ച രാവിലെ കുര്‍ബാനയെ തുടര്‍ന്ന് 10.10 ഓടെയാണ് സംഭവമുണ്ടായതു്. ഓര്‍ത്തഡോക്സ് ഇടവകയ്ക്കുവേണ്ടി ശേഖരിച്ച തളികപ്പണം ഓര്‍ത്തഡോക്‌സു് പള്ളിഭരണസമിതിയംഗങ്ങളായ നെടുമറ്റം പീറ്റര്‍, കാക്കരേത്ത് തങ്കച്ചന്‍ എന്നിവര്‍ എണ്ണിക്കൊണ്ടിരിക്കെ പണം തട്ടിയെടുക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ ഇവരെ തൃപ്പൂണിത്തുറ വികെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ്‌ പള്ളി ഇടവകയുടെ ആരാധന നടത്തുമ്പോഴുള്ള തളികപ്പണമടക്കമുള്ള എല്ലാ വരുമാനവും തങ്ങള്‍ തന്നെയാണ്‌ കൈകാര്യ ചെയ്യുന്നതെന്ന്‌ ഓര്‍ത്തഡോക്‌സ്‌ ഭരണസമിതി അവകാശപ്പെടുന്നു.

യാക്കോബായ ഇടവകഭരണാധികാരികളെന്ന നിലയില്‍ അന്നത്തെ കുര്‍‍ബാനക്കിടെ ശേഖരിച്ച തളികപ്പണം വാങ്ങാനെത്തിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഇടവക ട്രസ്‌റ്റിയെയും മറ്റു രണ്ടു പേരെയും ഓര്‍ത്തഡോക്‌സ്‌ വിഭാഗം മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആരോപിച്ചു.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായ യൂത്ത്‌ അസ്സോസിയേഷന്‍ സെക്രറി എടമ്പാടത്ത് ഷിബി ഇ.സി. (38), പയ്യനാമ്യാലില്‍ ഏലിയാസ് (52) കാഞ്ഞിരമറ്റം മൂലങ്കുഴിയില്‍ ഐസക് (72) എന്നിവര്‍ കൗണ്ടര്‍ കേസിനായി മുളന്തുരുത്തി ഗവ. ആശുപത്രിയില്‍ പ്രവേശിച്ചു.

പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കാനുള്ള വീതം ഓര്‍ത്തഡോക്‌സ് പക്ഷത്തിനായിരുന്നുവെന്നും തളികയില്‍ ശേഖരിച്ച പണം എടുക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് കേസന്വേഷിക്കുന്ന മുളന്തുരുത്തി പോലീസ് പറഞ്ഞു. ഇരു വിഭാഗവും പരാതി നല്‍കിയിട്ടുണ്ടെന്നും അതില്‍ കേസെടുക്കുമെന്നും മുളന്തുരുത്തി എസ്‌. ഐ. ബാബുകുട്ടന്‍ അറിയിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവയ്കും മെത്രാപ്പോലീത്താമാര്‍ക്കും സ്വീകരണം നല്‍കി

പിറവം, 2010 ജനുവരി 10: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ പരിശുദ്ധ കാതോലിക്ക ബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും മാമ്മലശ്ശേരിയില്‍ സ്വീകരണം നല്‍കി. പള്ളിത്താഴത്തു കൂടിയ യോഗം പരിശുദ്ധ കാതോലിക്ക ബാവാ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ ഉദ്ഘാടനം ചെയ്തു.മാര്‍ മിഖായേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനര്‍ക്ക് നല്‍കുന്ന സഹായധനം ബാവ വിതരണംചെയ്തു. യോഗത്തില്‍ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത അഭി. ഡോ. തോമസ് മാര്‍ അത്തനാസിയോസ് അധ്യക്ഷനായി.

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രസിഡണ്ട്‌ അഭി. യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എന്‍. സുഗതന്‍, തോമസ് പോള്‍ റമ്പാന്‍, വന്ദ്യ ഗീവര്‍ഗീസ് റമ്പാന്‍, വെരി. റവ. ജോണ്‍ ചിറക്കടക്കുന്നേല്‍ കോറെപ്പിസേ്കാപ്പ, ഫാ. ജോര്‍ജ് വേമ്പനാട്ട്, ഫാ. ഏലിയാസ് ചെറുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ വൈദികനെയും വിശ്വാസികളെയും മര്‍ദിച്ചതില്‍ പ്രതിഷേധം

മൂവാറ്റുപുഴ: കണ്ടനാട്‌ - കിഴക്ക് ഭദ്രാസനത്തിലെ ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ കുര്‍‍ബായയര്‍‍പ്പിയ്ക്കാന്‍ എത്തിയ വികാരി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരെയും വിമതരായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ മര്‍ദിച്ചതില്‍ ഭദ്രാസന കൗണ്‍സിലും കത്തീഡ്രല്‍ പള്ളി ഭരണസമിതിയും പ്രതിഷേധിച്ചു. അക്രമികള്‍ക്കും നിയമം കയ്യിലെടുക്കുന്നവര്‍ക്കും എതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടത്തി. സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ കെ.പി. ഐസക്‌ കുളങ്ങര, പി.വി. ജോസഫ്‌, പി.വി. വര്‍ഗീസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഓണക്കൂര്‍ പള്ളിയില്‍ നിയമവാഴ്ചതകര്‍ന്നു



വികാരിയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അതിഭീകരമായി മര്‍ദിച്ചു
ഓണക്കൂര്‍ (പിറവം): ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ കോടതി ഉത്തരവുമായി വികാരിയെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനെത്തിയ കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയേയും ശുശ്രൂഷകരടക്കം ആറുപേരെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വാഹനം തടഞ്ഞുനിറുത്തി മര്‍ദിച്ചു. വികാരി ഫാ. മാത്യൂസ് കാഞ്ഞിരംപാറയിലിന് തലയിലും ദേഹത്തും കമ്പിവടികൊണ്ടുള്ള അടിയേറ്റു.

ഗുരുതരമായി പരുക്കേറ്റ ഫാ. മാത്യൂസി (54) നെയും ശുശ്രൂഷകന്‍‍ മൂവാറ്റുപുഴ സെമിനാരി വിദ്യാര്‍ഥി ഇടമറുക്‌ സ്വദേശി ടുബി ബേബി (25), മൂവാറ്റുപുഴ ആലാട്ടുകുടിയില്‍ എ.പി. സജി (38), നീറന്താനം സജ (40), ചിലന്തിക്കോട്‌ സി.വി. പൗലോസ്‌ (65), ഡോ. അനീഷ്‌ സഖറിയ (40), പീടികക്കുടിയില്‍ റോയ്‌ (50) എന്നിവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ജനുവരി10 ഞായറാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം പള്ളി വികാരിയായി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസിന്റെ കല്‍പ്പന ശരിവച്ച എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പിക്കാനെത്തിയതായിരുന്നു ഫാ. മാത്യൂസ് കാഞ്ഞിരംപാറയില്‍. പള്ളിയുടെ ഗേറ്റില്‍വച്ച് വൈദികനെയും ശുശ്രൂഷകരേയും തടയുകയും മര്‍ദിക്കുകയുമായിരുന്നു. ഇവരെത്തിയ രണ്ട് 'ബൊലേറൊ' വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.

പള്ളിയുടെ ഗേറ്റില്‍വച്ച് വൈദികനും ശുശ്രൂഷകരും എത്തിയ രണ്ട് 'ബൊലേറൊ' വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ തകര്‍ക്കുകയും മുളകുപൊടി വിതറുകയും തിളച്ച വെള്ളം ഒഴിക്കുകയുമായിരുന്നുവെന്ന്പരിക്കേറ്റവര്‍ പറയുന്നു. ഫാ. മാത്യൂസിന്റെ തലയ്‌ക്കും ജീപ്പ്‌ ഡ്രൈവര്‍ സജിയുടെ കൈക്കും പരുക്കേറ്റു.

മാതൃഭൂമിയുടെ റിപ്പോര്‍‍ട്ട് ഇങ്ങനെയാണു്:-
ഫാ. മാത്യൂസിന് തലയില്‍ എട്ട് തുന്നിക്കെട്ടുണ്ട്. അദ്ദേഹത്തിന് വാരിയെല്ലിന്റെ ഭാഗത്ത് കമ്പിപ്പാര കൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരുടെയും ദേഹത്ത് ചെറിയ തോതിലെങ്കിലും പൊള്ളലുമേറ്റിട്ടുണ്ട്. തിളച്ച വെള്ളം കോരിയൊഴിച്ചതാണെന്ന് പറയുന്നു. മുളകുപൊടി എറിഞ്ഞതായും സൂചനയുണ്ട്. ബൊലേറൊ വാഹനങ്ങള്‍ കല്ലുകൊണ്ടും കമ്പിവടികൊണ്ടും ഇടിച്ചുതകര്‍ത്തനിലയിലാണ്.


യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെഭാഷ്യം

ഓര്‍ത്തഡോക്‌സ് വിഭാഗം തല്‍സ്‌ഥിതി ലംഘിച്ചതാണു പ്രശ്‌നകാരണമെന്നു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആരോപിച്ചുവെന്നു് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.


രണ്ടു സ്‌ത്രീകളടക്കം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായ എട്ടുപേര്‍ കൗണ്ടര്‍ കേസിനായി കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയില്‍ പ്രവേശിച്ചു. ലീലാമ്മ മത്തായി തച്ചാമറ്റത്തില്‍ അഞ്ചല്‍പ്പെട്ടി (58), കൊള്ളിക്കാട്ട്‌കുഴിയില്‍ ശോശാമ്മ ചാണ്ടി അഞ്ചല്‍പ്പെട്ടി (55), ചുമ്മത്തില്‍ കുര്യാക്കോസ്‌ കാക്കൂര്‍ (67), പരിയാരത്ത്‌ പി.യു. ബാബു ഓണക്കൂര്‍ (45), എടക്കാട്ടുകുന്നേല്‍ ജോണി പെരിയപ്പുറം (53), പെങ്ങലത്തേല്‍ ജോയി അഞ്ചല്‍പ്പെട്ടി (29), വേളൂര്‍ പീയാസ്‌ അലക്‌സ്‌ പെരിയപ്പുറം (29), പരിയാരത്ത്‌ പി.വി. ഏലിയാസ്‌ (52) എന്നിവരാണവര്‍.

സംഭവത്തെത്തുടര്‍ന്ന് പിറവം സി.ഐ. കെ. ബിജുമോന്‍, എസ്.ഐ. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പള്ളി പരിസരത്ത് പോലീസ് പിക്കറ്റ് (പോലീസ്‌ കാവല്‍) ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഇരുവിഭാഗങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പിറവം പോലീസ്‌ പോലീസ് രണ്ട് കേസുകളെടുത്തു
.
പിറവം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തലേന്ന് ശനിയാഴ്ച ഇരുസഭകളുമായി ചര്‍‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ധാരണയൊന്നുമുണ്ടായില്ലെന്നു് പോലീസ് പറഞ്ഞുവെന്ന് കേരളകൗമുദി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടു്.കോടതിയുത്തരവ് നടപ്പാക്കണമെന്നു് ആവശ്യപ്പെട്ടു് കത്തു നല്കിയ ഓര്‍ത്തഡോക്സ് സഭക്കാര്‍ കോടതിവിധി മാറ്റിവച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് തവണനല്കി പോലീസിന്റെ സാന്നിധ്യത്തില്‍‍ ധാരണണ്ടാക്കാന്‍ തയ്യാറായില്ല.

കോടതിവിധിനടപ്പാക്കാതെ പക്ഷപാതപരമായി പെരുമാറുകയാണു് പോലീസ് ചെയ്തതെന്നു് ഓര്‍ത്തഡോക്സ് സഭക്കാര്‍ പറയുന്നു.പോലീസ് കരുതലെടുത്തിരുന്നെങ്കില്‍ അനിഷ്ഠസം ഭവങ്ങളൊഴിവാക്കാമായിരുന്നു.

എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിധി

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ 1934ലെ ഭരണഘടന അനുസരിച്ച് ഓണക്കൂര്‍ സെഹിയോന്‍ പള്ളി വികാരിയായി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ്‌ മാര്‍ അത്തനാസിയോസിന്റെ 2002-ലെ കല്‍പന ശരിവച്ചുകൊണ്ട്‌ എറണാകുളം അഡീഷനല്‍ ജില്ലാ കോടതി ജനുവരി അഞ്ചാം തീയതിയാണു് ഉത്തരവായതു്. 1934-ലെ ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ഇടവക പള്ളികളിലൊന്നാണു് ഓണക്കൂര്‍ സെഹിയോന്‍ പള്ളിയെന്നു് എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിധിയില്‍ അംഗീകരിച്ചു.

2002-ല്‍ വികാരിസ്ഥാനത്തുനിന്നു് മാറ്റി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചപ്പോള്‍ അതംഗീകരിക്കാതെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേയ്ക്കു് കൂറുമാറിയ ഫാ. ജോയി ആനിക്കുഴി ഓണക്കൂര്‍ സെഹിയോന്‍ പള്ളിയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കീഴിലാക്കി അനധികൃതമായി വികാരിസ്ഥാനം കയ്യടക്കിയിരിക്കുകയായിരുന്നു.

വികാരിയുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഇദ്ദേഹത്തെ തടയുന്നതില്‍ നിന്നു പ്രതികളെ എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിലക്കി. ഇടവകാംഗങ്ങളായ പാലക്കുഴിയില്‍ പി.വി. ഉലഹന്നനും മറ്റും ചേര്‍ന്നു സമര്‍പ്പിച്ച കേസിലാണ്‌ അഡീഷനല്‍ ജില്ലാ ജഡ്‌ജി വി.ഷിര്‍സി ഉത്തരവു നല്‍കിയത്‌. ഈ ഉത്തരവു സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളിയ പശ്ചാത്തലത്തിലാണു് ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറ കോടതിയുത്തരവ് നടപ്പാക്കണമെന്നു് ആവശ്യപ്പെട്ടു് നേരത്തേതന്നെ പോലീസിനു് കത്തു നല്കിയശേഷം ഞായറാഴ്ച രാവിലെ വികാരിയെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനെത്തിയതു്.


അനുബന്ധലേഖനങ്ങള്‍

ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ വൈദികനെയും വിശ്വാസികളെയും മര്‍ദിച്ചതില്‍ പ്രതിഷേധം

ഓണക്കൂര്‍ സെഹിയോന്‍ പള്ളി: മെത്രാപ്പൊലീത്തയുടെ കല്‍പന ജില്ലാ കോടതി ശരിവച്ചു

മനോരമ വാര്‍‍ത്ത



.

ഓണക്കൂര്‍ സെഹിയോന്‍ പള്ളി: മെത്രാപ്പൊലീത്തയുടെ കല്‍പന ജില്ലാ കോടതി ശരിവച്ചു

മൂവാറ്റുപുഴ, ജനുവരി 5: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ 1934ലെ ഭരണഘടന അനുസരിച്ച് ഓണക്കൂര്‍ സെഹിയോന്‍ പള്ളി വികാരിയായി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ്‌ മാര്‍ അത്തനാസിയോസിന്റെ 2002-ലെ കല്‍പന ശരിവച്ചുകൊണ്ട്‌ എറണാകുളം അഡീഷനല്‍ ജില്ലാ കോടതി ജനുവരി അഞ്ചാം തീയതി ഉത്തരവായി. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ 1934-ലെ ഭരണഘടന അനുസരിച്ചാണു പള്ളി ഭരിക്കുന്നതെന്നു മുന്‍ വികാരി ഫാ. ജോയി ആനിക്കുഴി സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു.

ഇദ്ദേഹത്തെ മാറ്റിയാണു് ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചത്‌. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേയ്ക്കു് കൂറുമാറിയ ഫാ. ജോയി ആനിക്കുഴി അനധികൃതമായി വികാരിസ്ഥാനം കയ്യടക്കിയിരിക്കുകയായിരുന്നു.

വികാരിയുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഇദ്ദേഹത്തെ തടയുന്നതില്‍ നിന്നു പ്രതികളെ വിലക്കിയിട്ടുണ്ട്‌. ഇടവകാംഗങ്ങളായ പാലക്കുഴിയില്‍ പി.വി. ഉലഹന്നനും മറ്റും ചേര്‍ന്നു സമര്‍പ്പിച്ച കേസിലാണ്‌ അഡീഷനല്‍ ജില്ലാ ജഡ്‌ജി വി.ഷിര്‍സി ഉത്തരവു നല്‍കിയത്‌. ഈ ഉത്തരവു സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി.

ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. ബിജു എബ്രഹാം ആണു് ഹാജരായതു്.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.