ഈ ലേഖയില്‍‍ തിരയുക

ഓര്‍ത്തഡോക്‌സ്‌ സഭയുടെ പള്ളികളിലെ അക്രമങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു

കോട്ടയം:ഓര്‍ത്തഡോക്‌സ്‌ സഭയുടെ പള്ളികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം (പാത്രിയര്‍ക്കീസ്‌ വിഭാഗം) നടത്തുന്ന അക്രമങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വം ഒക്ടോ. 21-ആം തീയതി പത്രസമ്മേളനത്തില്‍ ആരോപിച്ചു.


പിറവം വലിയപള്ളിയില്‍ ഇടവക സംമത്തിനെത്തിയ വിശ്വാസികള്‍ക്കും വൈദികര്‍ക്കും നേരെ പിറവത്തു മുന്‍പു നല്‍കിയ ഉറപ്പു ലംഘിച്ച് ആര്‍ഡിഒയും ഡിവൈഎസ്പിയും പൊലീസിനെ ഉപയോിച്ചു ലാത്തിച്ചാര്‍ജ് നടത്തിയതു ഹീനവും അപലപനീയവുമാണെന്നു നിയുക്ത ബാവാ ശ്രേഷ്ഠ നിയുക്തകാതോലിക്കാ ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് പറഞ്ഞു.

 

 പിറവത്ത് ആര്‍ഡിഒ നല്‍കിയ ഉറപ്പു പാലിക്കാന്‍ നിര്‍ദേശം നല്‍കുമെന്നു ദേവലോകം അരമനയില്‍ വന്ന് ഉറപ്പു നല്‍കിയ ഇടതു നേതാക്കള്‍ വാക്കു പാലിച്ചില്ല. 1934-ലെ സുപ്രീംകോടതിവിധി അംഗീകരിച്ച മലങ്കര സഭാ ഭരണഘടന അനുസരിച്ച്‌ ഭരിയ്ക്കപ്പെടേണ്ട ഓര്‍ത്തഡോക്‌സ് പള്ളികളില്‍ നിയമവിരുദ്ധമായി പ്രവേശിക്കുന്നതിന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്‌ (പാത്രിയര്‍ക്കീസ്‌  വിഭാഗം) സംസ്‌ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്‌തുകൊടുക്കുകയാണ്‌. പിറവം വലിയപള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭാവിഭാഗത്തിന്‌ നേരെ പോലീസ്‌ നടത്തിയ അതിക്രൂരമായ ലാത്തിച്ചാര്‍ജും സര്‍ക്കാരിന്റെ അറിവോടെയാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്‌ നിയുക്‌ത ബാവ പറഞ്ഞു.

 

 

ഓര്‍ത്തഡോക്സ് സഭാവിശ്വാസികള്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ അതിനു പ്രേരണ നല്‍കിയ വിഭാത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുകയാണ് ഇടതു നേതാക്കള്‍ ചെയ്തത്. സര്‍ക്കാരില്‍ ഓര്‍ത്തഡോക്‌സ്‌സഭയ്‌ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കയാണ്‌. രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ കഴിയാത്തതിനാലാണ്‌ സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ്‌  സഭയെ അവഗണിക്കുന്നത്‌. എറണാകുളം ജില്ലയിലെ വോട്ട് ബാങ്ക് തങ്ങളാണെന്ന യാക്കോബായ വിഭാത്തിന്റെ പ്രചാരണം വിശ്വസിച്ചാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് കുറ്റപ്പെടുത്തി.

 

ഓര്‍ത്തഡോക്സ് സഭാവിശ്വാസികള്‍ക്കും വോട്ട് അവകാശമുണ്ടെന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ മനസ്സിലാക്കണം. സഭയ്ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കു സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടിവരും നീതി നടക്കാത്ത സാഹചര്യത്തില്‍ സഭയുടെ ചെറുത്തുനില്‍പ്പുണ്ടാകും. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം (പാത്രിയര്‍ക്കീസ്‌ വിഭാഗം) എന്തും ചെയ്യാമെന്ന രീതിയില്‍ മുന്നോട്ടുപോവുകയാണ്‌. അക്രമത്തെ ഓര്‍ത്തഡോക്‌സ്‌ സഭ അംഗീകരിക്കുന്നില്ല. എന്നാല്‍, തങ്ങളുടെമേല്‍ കേസെടുത്താല്‍ വെറുതെയിരിക്കില്ലെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

 

പിറവം വലിയപള്ളിയില്‍ ലാത്തിച്ചാര്‍ജിന്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നു് നിയുക്ത ബാവാ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ലാത്തിചാര്‍ജിന്‌ നേതൃത്വം നല്‍കിയ ആര്‍.ഡി.ഒ.യെയും സ്‌ഥലം ഡിവൈ.എസ്‌.പി.യെയും നീക്കംചെയ്യണം.


സാക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസിന്റെ  സന്ദര്‍ശനത്തിനെതിരല്ല

 സാക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ സന്ദര്‍ശനത്തിന്‌ ഓര്‍ത്തഡോക്‌സ്‌ സഭ തടസ്സമല്ല, തടസ്സപ്പെടുത്തേണ്ട ആവശ്യവുമില്ല. എന്നാല്‍, 1934-ലെ ഭരണഘടന അനുസരിച്ച്‌ ഭരിക്കപ്പെടേണ്ട പള്ളികളില്‍ സാക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ കയറിയത്‌ ഓര്‍ത്തഡോക്‌സ്‌ സഭയെ വ്രണപ്പെടുത്തി. സാക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസിനെ മുന്‍നിര്‍ത്തി കോടതി വിലക്കിയിട്ടുള്ള പള്ളികളില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ പ്രവേശിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു് പൊലീസ് സംരക്ഷണം നല്‍കുകയാണ്. സന്ദര്‍ശനം സംബന്ധിച്ച്‌ സഭ, മന്ത്രിമാര്‍ക്ക്‌ നിവേദനം നല്‍കിയിരുന്നു. എന്നാല്‍, വാഗ്‌ദാനമല്ലാതെ നടപടിയൊന്നുമുണ്ടായില്ല. വിദേശ മേല്‍ക്കോയ്‌മ ഓര്‍ത്തഡോക്‌സ്‌ സഭ ആഗ്രഹിക്കുന്നില്ല.


കോട്ടയം പഴയ സെമിനാരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിയുക്ത കാതോലിക്ക ഡോ. പൗലോസ്‌ മാര്‍ മിലിത്തിയോസ്‌,സഭാ സുന്നഹദോസ്‌ സെക്രട്ടറി മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, കണ്ടനാട്‌  ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസ്‌, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്താനാസ്യോസ്‌, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ ഫാ. ജോണ്‍ ഏബ്രഹാം കോനാട്ട്‌, എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌ , പ്രൊഫ. പി.സി. ഏലിയാസ്‌എന്നിവര്‍ പങ്കെടുത്തു.

 

1 comment:

  1. നിങ്ങള്‍‌ യാക്കോബായക്കാരും ഓര്‍ത്തഡോക്സ് കാരും കൂടി ദൈവത്തിന്‍റെ തിരുനാമം ജനങ്ങളുടെയിടയില്‍ നാറ്റിച്ചു. പ്രതിസന്ധിയില്‍ നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ലാത്ത ഒരു ദൈവത്തിലാണോ നിങ്ങള്‍ വിശ്വസിക്കുന്നത്. തമ്മില്‍ തല്ലാന്‍ ഏത് ബൈബിളാണ് നിങ്ങള്‍ക്ക് അധികാരം തന്നത്. നിങ്ങള്‍ക്ക് മുന്‍പേ ഇവിടുത്തെ ഭീകര വാദികളും, വേശ്യകളും ഏറെകുറ്റം പറയുന്ന കമ്മ്യൂണിസ്റ്റുകളും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുമെന്ന് സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു.

    ReplyDelete

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.